മനുഷ്യന്റെ വേഗതയെ കുറിച്ച് നിരവധി ശാസ്ത്ര, ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഓരോ വർഷവും ഒളിംപിക്സ്, ലോക അത‌്‌ലറ്റിക് മീറ്റുകൾ പിന്നിടുമ്പോള്‍ പുതിയ അതിവേഗ താരങ്ങൾ പിറക്കാറുമുണ്ട്. നിലവിൽ ലോകത്തെ പറക്കും മനുഷ്യൻ ജമൈക്കയുടെ ഉസൈൻ ബോൾട്ട് തന്നെയാണ്. എന്നാൽ ഇത്രയും തൂക്കവും ഉയരമുള്ള ബോൾട്ട് എങ്ങിനെയാണ് ട്രാക്കിലൂടെ പായുന്നതെന്നാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ശാസത്രജ്ഞരും ഗവേഷകരും അന്വേഷിച്ചത്. ചില സർവകലാശാലകൾ ബോൾട്ടിന്റെ ഓട്ടത്തെ പഠനവിഷയമാക്കി. ബോൾട്ടിന്റെ ഓട്ടത്തിന് പിന്നിലെ ഫിസിക്സ് വരെ അവർ ചർച്ച ചെയ്തു.
സാധാരണ മനുഷ്യന് 100 മീറ്റർ പരമാവധി ഓടാൻ കഴിയുന്ന വേഗത 9.4 സെക്കന്റ് ആണെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ഇത് ശാസ്ത്രത്തിന്റെ കണ്ടെത്തൽ. പരീക്ഷണങ്ങളും ഗവേഷണങ്ങൾക്കും ശേഷമാണ് ശാസ്ത്രജ്ഞർ ഈ കണക്കിലെത്തിയത്. എന്നാൽ ഉസൈൻ ബോൾട്ട് നേരത്തെ തന്നെ 9.58 ഓടിയെത്തി റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. അതെ ബോൾട്ടിനെ പോലുള്ള പറക്കും മനുഷ്യർ ഇനിയും വരും. അവരിൽ ആർക്കെങ്കിലും 9.4 സെക്കന്റ് മറിക്കടക്കാൻ കഴിയുമെന്നാണ് മിക്കവരും വിലയിരുത്തുന്നത്.
അതേസമയം, 100 മീറ്റർ ഓടുന്നവരിൽ ഏറ്റവും കൂടുതൽ തൂക്കവും ഉയരവുമുള്ള താരമാണ് ബോൾട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബോള്‍ട്ടിന്റെ തൂക്കം 94 കിലോയാണ്. ഉയരം 1.95 മീറ്റർ. വയസ്സ് 30. ഇത്രയും തൂക്കമുള്ള മനുഷ്യൻ ട്രാക്കിലൂടെ കാറ്റിനേക്കാൾ വേഗതയിൽ പറക്കുന്നതിന്റെ രഹസ്യം പൂർണമായും മനസ്സിലാക്കാൻ ശാസത്രജ്ഞർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ഓടിയ മനുഷ്യന്‍ ബോള്‍ട്ടല്ല
ലോക റെക്കോർഡ് ഉൾപ്പടെ എട്ടു ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള താരമാണ് ഉസൈന്‍ ബോള്‍ട്ട്. ബോൾട്ടിന്റെ വിടവാങ്ങൽ മൽസരത്തിൽ ഒന്നാമതെത്തിയ ജസ്റ്റിന്‍ ഗാറ്റ്‌ലിൻ വർഷങ്ങൾക്ക് മുൻപ് ബോൾട്ടിനേക്കാൾ വേഗതയിൽ ഓടിയിട്ടുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. 9.45 സെക്കന്റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഗാറ്റ്‌ലിന്‍. ഹ്രസ്വദൂര ഓട്ടങ്ങളിലെ കാറ്റിന്റെ സ്വാധീനത്തെക്കുറിച്ചും 100 മീറ്റര്‍ ലോകത്തെ ഏറ്റവും വേഗതയുള്ള താരത്തെ കണക്കാക്കുന്ന ഇനമായി കരുതുന്നതിനെക്കുറിച്ചും ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ആരാണ് ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ എന്ന ചോദ്യത്തിന് ഒട്ടുമിക്കവരും പറയുന്ന ഉത്തരം ഉസൈന്‍ ബോള്‍ട്ട് എന്നായിരിക്കും. എന്നാല്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ എന്ന ഉത്തരമാണ് ശരിയെന്ന് വാദിക്കുന്നവരാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ. 2011ല്‍ 100 മീറ്റര്‍ 9.45 സെക്കന്റ് എന്ന വിസ്മയ സമയത്തില്‍ പൂര്‍ത്തിയാക്കിയ ചരിത്രമുണ്ട് ഗാറ്റ്‌ലിന്. ബോള്‍ട്ടിന്റെ ലോകറെക്കോഡ് 0.13 സെക്കന്റ് മറികടക്കുന്ന പ്രകടനമായിരുന്നു ഗാറ്റ്‌ലിന്‍ നടത്തിയത്.
ഗാറ്റ്‌ലിന്‍ സെക്കന്റില്‍ 20 മീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് കൃത്രിമമായി സൃഷ്ടിച്ചാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ജാപ്പനീസ് ഗെയിം ഷോയായ റെക്കോഡിന്റെ അണിയറപ്രവര്‍ത്തകരാണ് വലിയ ഫാനുകളുടെ സഹായത്തില്‍ ഗാറ്റ്‌ലിന് അനുകൂലമായി കാറ്റു വീശി 'ലോകറെക്കോഡ്' പ്രകടനം നടത്തിച്ചത്. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ മാത്രമല്ല 100 മീറ്ററിനിടെ രണ്ട് ഭാഗത്തും ഫാനുകള്‍ വെച്ചിട്ടുണ്ടായിരുന്നു.
ഹ്രസ്വദൂരങ്ങളെ അപേക്ഷിച്ച് ദീര്‍ഘദൂര ഓട്ടങ്ങളില്‍ കാറ്റ് വലിയ പങ്കുവഹിക്കാറില്ല. ഉദാഹരണത്തിന് മോ ഫറ ഓടുമ്പോള്‍ കുറച്ച് ദൂരം കാറ്റ് അനുകൂലമായെങ്കില്‍ പിന്നീട് കുറച്ചു ദൂരം കാറ്റ് പ്രതികൂലമാകും. അതുകൊണ്ട് ട്രാക്കിനെ പൂര്‍ണ്ണമായും വലംവെക്കുന്ന 400 മീറ്റര്‍ തൊട്ടുള്ള ഇനങ്ങളില്‍ കാറ്റിന് വലിയ പ്രാധാന്യമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
കാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാക്കാലത്തും ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ പുരുഷനാകുമോ? എന്ന ചോദ്യത്തിന് അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. പുരുഷന്മാരുടേയും വനിതകളുടേയും 100 മീറ്ററിലെ ലോകറെക്കോഡ് സമയം കുറഞ്ഞുവരുന്ന തോത് പരിശോധിച്ചാല്‍ ഒന്ന് വ്യക്തമാകും. പുരുഷന്മാരുടേതിനേക്കാള്‍ വേഗതയിലാണ് വനിതകളുടെ സമയം കുറഞ്ഞുവരുന്നത്. ഈ നിലയില്‍ പോയാല്‍ 2156 ആകുമ്പോഴേക്കും പുരുഷന്മാരേക്കാള്‍ വേഗതയില്‍ സ്ത്രീകള്‍ ഓടുമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ കരുതുന്നത്.
അതേസമയം, അങ്ങനെ സംഭവിക്കാനിടയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും പരിശീലന സൗകര്യങ്ങളും കുറവായിരുന്നെന്നും അത് വര്‍ധിക്കുന്നതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് ഇവരുടെ വാദം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ റെക്കൊഡ് സമയം കുറയുന്ന തോത് ഏറ്റവും ഒടുവിലെ കണക്കുകള്‍ നോക്കിയാല്‍ കുറഞ്ഞു വരുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
100 മീറ്റര്‍ തന്നെയാണോ ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനെ കണ്ടെത്തുന്ന ഇനം എന്നതിലും ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. മനുഷ്യന്റെ കായികശേഷിയുടെ പൂര്‍ണ്ണമായ പ്രകടനത്തിന് 100നേക്കാള്‍ 200 മീറ്ററിലാണ് സാധ്യമാവുകയെന്നതാണ് ഇവരുടെ വാദം. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത് 9.69 സെക്കന്റിലാണ് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയതാവട്ടെ 19.30 സെക്കന്റിലും 200ന്റെ പകുതി സമയം കണക്കാക്കിയാല്‍ 100 മീറ്ററിലെ സമയത്തേക്കാള്‍ കുറവ് സമയമേ ബോള്‍ട്ട് എടുത്തിട്ടുള്ളൂ എന്ന് കാണാം.
സാങ്കേതിക തികവിന്റെയും ഒത്തൊരുമയുടേയും അതിവേഗത്തിന്റെയും മറ്റൊരു മത്സര ഇനമാണ് 100 മീറ്റര്‍ റിലേ. ഇതില്‍ ഒരു ടീമിലെ ഒരു ഓട്ടക്കാരന് മാത്രമേ സ്റ്റാര്‍ട്ടു ചെയ്യേണ്ടി വരൂ. മറ്റുള്ളവര്‍ ഓട്ടത്തിന്റെ വിവിധഘട്ടങ്ങളില്‍ ചേരുകയാണ് പതിവ്. അവസാനത്തെ ലാപ് ഓടുന്നയാള്‍ക്ക് ബാറ്റണ്‍ കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കുതിക്കാനാകും. 2014ല്‍ ബോള്‍ട്ട് തന്റെ 100 മീറ്റര്‍ ദൂരം റിലേയില്‍ പൂര്‍ത്തിയാക്കിയത് 8.65 സെക്കന്റിലായിരുന്നു. ബെര്‍ലിനില്‍ ബോള്‍ട്ട് സ്ഥാപിച്ച 9.58 സെക്കന്റ് പ്രകടനത്തിന്റെ 60 മുതല്‍ 80 മീറ്റര്‍ വരെയുള്ള ദൂരത്താണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വേഗത ലോകം കണ്ടത്. മണിക്കൂറില്‍ 44.64 കിലോമീറ്റര്‍ വേഗത്തിലാണ് അന്ന് ബോള്‍ട്ട് പാഞ്ഞത്.
ഗാറ്റ്‌ലിന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയിട്ടുണ്ടെങ്കിലും നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്റെ റെക്കോഡ് ബോള്‍ട്ടിന് മാത്രം സ്വന്തമാണ്. പുതിയൊരാള്‍ വരും വരെ.