വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരിയും ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയും– മിതാലി രാജും ജുലൻ ഗോസ്വാമിയും അനുസ്മരിപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ഗാവസ്കർ–കപിൽ യുഗത്തെയാണ്. തൊണ്ണൂറുകൾക്കു ശേഷം ഗാവസ്കറിന്റെ പിൻഗാമിയായി സച്ചിൻ തെൻഡുൽക്കർ ലോക ക്രിക്കറ്റിനെ ഭരിച്ചപ്പോഴും ഇന്ത്യൻ ബോളിങ് നിരയിൽ കപിലിനൊത്തൊരു പിൻഗാമിയുണ്ടായിരുന്നില്ല. ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചത് വനിതാ ക്രിക്കറ്റിലാണ്.
ആദ്യം ലോകം കീഴടക്കിയത് ജുലനാണ്. കഴിഞ്ഞ മേയിൽ ഓസ്ട്രേലിയയുടെ കാതറീൻ ഫ്രിറ്റ്സ്പാട്രിക്കിനെ മറികടന്ന് ജുലൻ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. രണ്ടു മാസങ്ങൾക്കു ശേഷം ലോകകപ്പിൽ മിതാലി റൺവേട്ടയിലും. വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം ടീമിനു വേണ്ടിയുള്ള സമർപ്പണത്തിലും മുന്നിലുള്ള ഇരുവർക്കും കൈയ്യകലെ ലോക കിരീടം നഷ്ടമാകുന്നത് ഇതു രണ്ടാം വട്ടം. ഇപ്പോൾ മുപ്പത്തിനാലു വയസ്സുള്ള ഇരുവരും ഇനിയൊരു ലോകകപ്പിനുണ്ടാകില്ല എന്നത് നഷ്ടത്തിന്റെ വേദന കൂട്ടുന്നു.
1999ൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറിയ മിതാലിയുടെ നാലാം ലോകകപ്പായിരുന്നു ഇത്. ജുലന്റെ മൂന്നാമത്തേതും. 2005ൽ ജുലൻ അരങ്ങേറിയ ലോകകപ്പിൽ ഇന്ത്യ റണ്ണർ അപ്പുകളായിരുന്നു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയിൽ തന്നെയായിരുന്നു ആ ലോകകപ്പും എന്നതൊരു സമാനത.
രണ്ടു ഫൈനലുകളിലും ഇന്ത്യ തോറ്റത് ഓസ്ട്രേലിയൻ ടീമുകളോടു തന്നെ. സെമിഫൈനലിൽ മിതാലിയുടെ 91 റൺസ് ഇന്നിങ്സിന്റെയും ജുലന്റെ നാലു വിക്കറ്റ് പ്രകടനത്തിന്റെയും മികവിലാണ് ഇന്ത്യ ന്യൂസീലൻഡിനെ മറികടന്നത്. എന്നാൽ ഫൈനലിൽ സൗരവ് ഗാംഗുലിയുടെ ടീമിന്റെ അവസ്ഥ തന്നെയായി വനിതാ ടീമിനും.
2009ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മുന്നണിപ്പോരാളികൾ മിതാലിയും ജുലനുമായിരുന്നു. സൂപ്പർ സിക്സിൽ ജുലന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയെ മറികടന്ന ഇന്ത്യ പക്ഷേ സെമിഫൈനലിൽ ന്യൂസീലൻഡിനോടു തോറ്റു. പുരുഷ ടീമിന് 2007 ലോകകപ്പ് എങ്ങനെയായിരുന്നോ അതു പോലെ ദുരന്തമായിരുന്നു വനിതാ ടീമിന് 2013 ലോകകപ്പ്. ആദ്യ കളിയിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ പുറത്തായി.
ഒടുവിലിതാ ഈ ലോകകപ്പിൽ വാനോളം പ്രതീക്ഷ നൽകിയതിനു ശേഷം കിരീടത്തിനരികിൽ ഒരിക്കൽ കൂടി ഇന്ത്യ വീണിരിക്കുന്നു. ഫൈനലിൽ ആദ്യ പന്തിൽ തന്നെ ജുലൻ പുറത്തായപ്പോൾ ബൗണ്ടറി ലൈനിലപ്പുറം ഇരുന്ന മിതാലിയുടെ കുനിഞ്ഞു പോയ മുഖം എല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. ആശ്വാസവാക്കുകളിൽ അർഥമില്ല. പക്ഷേ, കിരീടമില്ലായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ രാജ്ഞിമാരെ മറക്കാനാകില്ല എന്നുറപ്പ്.