ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത് ലറ്റിക് മീറ്റ് പാലായിൽ. നഗരസഭാ സ്റ്റേഡിയത്തിൽ ഒക്ടോബർ പതിമൂന്ന് മുതൽ പതിനാറ് വരെയാണ് മീറ്റ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമിതിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
പാലാ നഗരസഭാ സ്റ്റേഡിയവും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ അതില്റ്റിക് മീറ്റിനായി പരിഗണിച്ച വേദികൾ. മുൻ വർഷങ്ങളിൽ സ്കൂൾ മീറ്റിന് യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയായിട്ടുള്ളതിനാൽ പാലായ്ക്കാക്കായിരുന്നു മുൻഗണന.എന്നാൽ സ്റ്റേഡിയത്തിൽ മതിയായ സൗകര്യമുണ്ടോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ച മുമ്പ് പാലാ സ്റ്റേഡിയം പരിശോധിച്ച് വിലയിരുത്തി.
ട്രാക്കിന്റെ നിലവാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ച സംഘം സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദേശം നൽകി. സ്ഥലം എം.എൽ എ കൂടിയായ കെ.എം.മാണി വിഷയത്തിൽ മുൻകയ്യെടുത്ത് പോരായ്മകൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചത്. ആറ് ഏക്കർ വിസ്തീർണമുള്ള സ്റ്റേഡിയത്തിൽ എട്ടു വരി സിന്തറ്റിക് ട്രാക്കാണ് ഉള്ളത്. ഒരേ സമയം ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നിവയ്ക്കുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ട്. സ്കൂൾ ഗെയിംസ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയും സ്കൂൾ മീറ്റിന് പാലായെ ശുപാർശ ചെയ്തിരുന്നു