പരിശീലക സ്ഥാനത്തു നിന്നുള്ള അനിൽ കുംബ്ലെയുടെ പടിയിറക്കത്തിലൂടെ തെളിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിലെ താരപ്പോരിമ. ക്രിക്കറ്റ് ഭരണസംവിധാനത്തിലെ അഭിപ്രായ രൂപീകരണത്തിൽ വരെ താരങ്ങൾ അമിത സ്വാധീനം ചെലുത്തിയ സംഭവമായി മുൻ ക്രിക്കറ്റർമാർ അടക്കമുള്ളവർ കോഹ്‌ലി–കുംബ്ലെ വിവാദത്തെ നിരീക്ഷിക്കുന്നു.
മുൻപു ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും താരമൂല്യമുള്ളവരായിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റർമാർ ഇടപെട്ടിരുന്നില്ല. കുംബ്ലെ പടിയിറങ്ങിയതോടെ വിവാദങ്ങൾക്കു താൽക്കാലിക വിരാമമായെങ്കിലും മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി.
‘വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത പരിശീലകരെയാണോ നിങ്ങൾക്കു വേണ്ടത്? ഇന്നു പരിശീലനമില്ല. അവധിയെടുത്തു ഷോപ്പിങ്ങിനു പൊയ്ക്കോളൂ എന്നു പറയുന്ന കോച്ചിനെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്..?’– ഗാവസ്കർ രോഷാകുലനായി പ്രതികരിച്ചു. എല്ലാ കാര്യത്തിലും പരാതിയുള്ള കളിക്കാരാണ് ആദ്യം ടീമിനു പുറത്തു പോകേണ്ടതെന്നും ഗാവസ്കർ പറഞ്ഞു. കളിക്കാർക്കു മുന്നിൽ തല കുനിച്ചില്ലെങ്കിൽ നിലനിൽപ്പില്ല എന്ന് ഇനി വരുന്ന പരിശീലകരെ സമ്മർദത്തിലാക്കുന്ന സംഭവമാണിതെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.
പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തിൽ ക്യാപ്റ്റനാണ് അവസാന വാക്കെങ്കിൽ, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങുന്ന ഉപദേശക സമിതി എന്തിനാണെന്നും ഗാവസ്കർ ചോദിച്ചു. ഇത്തരം സാഹചര്യത്തിൽ കോച്ചിനെ കോഹ്‍ലി തന്നെ തിരഞ്ഞെടുക്കുന്നതല്ലെ യുക്തമെന്നും അദ്ദേഹം ചോദിച്ചതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മറ്റൊരു മുൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയും കുംബ്ലെയ്ക്കു പിന്തുണയുമായി രംഗത്തെത്തി. ‘കുംബ്ലെയുടെ രാജി തീരുമാനത്തിൽ എനിക്ക് അദ്ഭുതമില്ല. ആത്മാഭിമാനമുള്ള ഏതൊരു വ്യക്തിയും അതേ ചെയ്യൂ. ‘കടപ്പാട്’ എന്ന ഗുണം ഇന്ത്യൻ ക്രിക്കറ്റിന്റെ ജാലകപ്പടികൾക്കു പുറത്താണ്’.