'ഞാനൊരു വിശുദ്ധനല്ല, എന്നാല്‍ ഞാനൊരു സാത്താനുമല്ല'റയല്‍ മഡ്രിഡിന്റെ കിരീടധാരണത്തുനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞതാണിത്. 'എന്നെ ശരിയായി മനസിലാക്കാത്തവരാണ് എന്നെപ്പറ്റി മോശം അഭിപ്രായം പറയുന്നതെന്നും' റൊണാള്‍ഡോ കപ്പുയര്‍ത്തിയശേഷം പറയുമ്പോള്‍ അതിലെല്ലാം വ്യക്തം. റയല്‍ മഡ്രിഡിന്റെ 33ാം കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമാണ് റൊണാള്‍ഡോ മനസുതുറന്നത്. കൃത്യതയുള്ള ഹെഡര്‍പോലെ.
കളിക്കാരുടെ വിജയമെന്നാണ് കോച്ച് സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ചത്. ഇതിലും വലിയ സന്തോഷമില്ല. എന്നാല്‍ ഈ കിരീടത്തില്‍ നിന്ന് അടുത്തതിലേക്കുള്ള കിരീടത്തിലേക്കുള്ള ഒരു പാസാണ് സിദാന്‍ ഇപ്പോള്‍ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. അത് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ആണ്. ലാ ലിഗയ്ക്കു പിന്നാലെ ചാംപ്യന്‍സ് ലീഗും നേടുമോ റയല്‍?
സ്പെയിനിലെ അധികാരി വർഗത്തിന്റെ ആശീർവാദത്തോടെ വളര്‍ന്നു പന്തലിച്ച റയല്‍ മഡ്രിഡ് അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം ലാ ലിഗയില്‍ കപ്പുയര്‍ത്തിരിക്കുകയാണ്. 2012നുശേഷം റയലിനെ ഈ കിരീടം ഉയര്‍ത്താന്‍ പ്രാപ്തരാക്കിയത് കോച്ച് സിനിദിന്‍ സിദാനും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആണ്. സിദാന്‍ കളിക്കാരെ നന്നായി കൈകാര്യം ചെയ്തപ്പോള്‍ ഗോള്‍ അടിച്ചും അടിപ്പിച്ചും റൊണാള്‍ഡോ ടീമിന് ഉണര്‍വേകി.
റയലിന്റെ കിരീടത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ മുമ്പ് റയലിന്റെ പരിശീലകനായിരുന്ന കാർലോ ആഞ്ചെലോട്ടി പറഞ്ഞ കാര്യമാണ് ഓര്‍മവരുന്നത്. ആഞ്ചലോട്ടിയോട് ഒരിക്കൽ ആരോ ചോദിച്ചു. എന്താണ് ഈ ക്ലബ്ബിന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്ന്. അന്ന് ആഞ്ചെലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയായിരുന്നു. അത് ഒരു സിംഹത്തിന്റെയും മാനിന്റെയും കഥയായിരുന്നു. 'ഓരോ ദിവസവും രാവിലെ ഉണരുമ്പോൾ സിംഹത്തിന്റെ മനസ്സിലുള്ളത് ഇന്നാരെയെങ്കിലും വേട്ടയാടിപ്പിടിക്കണമല്ലോ എന്നാണ്. മാനിന്റെ മനസ്സിലുള്ളത് സിംഹം ഉൾപ്പെടെയുള്ള ശത്രുക്കളിൽനിന്നു ഓടി രക്ഷപ്പെടണമെന്നും'. ഈ കഥയാണ് ആഞ്ചലോട്ടി തന്റെ കളിക്കാരോട് പറഞ്ഞുകൊടുത്തത്. അങ്ങനെ എന്നും എതിരാളികളെ വേട്ടയാടിപ്പിടിക്കുന്ന സിംഹങ്ങളായി റയല്‍ മഡ്രിഡ് മാറുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോഴും ടീം ഈ വേട്ടയാടല്‍ തുടരുന്നു.
പരിശീലകനെന്ന നിലയില്‍ കളിക്കളത്തില്‍ താരങ്ങള്‍ കളിക്കുന്ന സമയത്തില്‍ വരുത്തിയ ക്ലിപ്തതയും പകരക്കാരുടെ ബഞ്ചിലിക്കുന്നവരുടെ ഫലപ്രദമായ വിനിയോഗവും കളിക്കാരെ മാറി മാറി കളിപ്പിക്കുന്ന നയവുമാണ് കോച്ച് എന്നനിലയില്‍ സിദാന്റെ ജയം. ഇടയ്ക്ക് ഇടയ്ക്ക് ലഭിച്ച വിശ്രമം റൊണാള്‍ഡോയെ കൂടുതല്‍ കരുത്തനാക്കി. റയല്‍ മഡ്രിഡ് ആകെ കളിച്ച 38ല്‍ 29 ജയവും ആറു സമനിലയും ആണ് സ്വന്തമാക്കിയത്. തോറ്റത് മൂന്ന് മല്‍സരത്തില്‍ മാത്രം. ടീം ആകെ 106 ഗോള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് 41 എണ്ണം മാത്രമാണ്. റയലിനു പിന്നിലായി നിന്ന ബാര്‍സ അതിലേറെ ഗോളുകള്‍ നേടി. പക്ഷെ ഗോളടിക്കുന്നതിനെക്കാള്‍ കൂടുതലായി ടീമിനെ ജയത്തിലേക്ക് നയിച്ച കോച്ച് സിദാന്‍റെ തന്ത്രം ഫലിച്ചു.
ഇടയ്ക്ക് ഇടയ്ക്ക് ലഭിച്ച വിശ്രമം സീസണിന്റെ അവസാനം വരെ അങ്കലാപ്പും പരുക്കുമില്ലാതെ കളിക്കാന്‍ റൊണാള്‍ഡോയെ സജ്ജനാക്കി. അത് സി.ആര്‍.സെവനിന്റെ ഗോള്‍ സ്കോറിങ്ങില്‍ നിന്ന് വ്യക്തവുമാണ്. സീസണിലാകെ 40ഗോള്‍ അടിച്ച റൊണാള്‍ഡോ ലീഗിലെ അവസാന മല്‍സരത്തില്‍ ടീമിന്റെ കിരീടം ഉറപ്പിക്കുന്ന ഗോള്‍ നേടി. പരിശീലനരീതിയില്‍ വരുത്തിയ മാറ്റങ്ങളും കോച്ചിന്റെ പിന്തുണയും വളരെ നിര്‍ണായകമായെന്ന് റോണോ പറയുന്നു.