ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന തീരുമാനം ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. വിലക്ക് നീക്കണമെന്ന ആവശ്യം തള്ളി ശ്രീശാന്തിന് കത്ത് നൽകിയതായും ബിസിസിഐ വ്യക്തമാക്കി. സ്കോർട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത് സർപ്പിച്ച ഹർജി ഹൈക്കോടതി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
വിലക്ക് നീക്കില്ലെന്ന് മാത്രമല്ല ഇന്ത്യക്ക് പുറത്ത് കളിക്കാനും ശ്രീശാന്തിനെ അനുവദിക്കില്ലെന്ന നിലപാടിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ പുതിയ അഡ്മിനസ്ട്രേറ്റീവ് കമ്മിറ്റിയും മുൻഭരണസമിതിയുടെ നിലപാട് തന്നെ ആവർത്തിച്ചു. വിലക്കിനെതിരെ വീണ്ടും ബിസിസിഐയെ തന്നെ സമീപിക്കാനുള്ള കോടതിയുടെ നിർദേശമനുസരിച്ച് ശ്രീശാന്ത് പുനപരിശോധനയ്ക്ക് അപേക്ഷ നൽകിയത്. ഈ അപേക്ഷ തള്ളിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നുദിവസം മുമ്പ് ശ്രീശാന്തിന് കത്തും നൽകിയിരുന്നു. കെസിഎഭാരവാഹികളായിരുന്ന ടിസി മാത്യുവും അനന്തനാരായണനും പങ്കെടുത്ത ബിസിസിഐ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ബിസിസിഐ വിലക്ക് നിലനിൽക്കുന്നതിനാൽ സ്കോർട്ടിഷ ലീഗിൽ കളിക്കാൻ ലഭിച്ച അവസരം നഷ്ടമാവുകയാണെന്നും ഇന്ത്യയ്ക്ക് പുറത്ത് കളിക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ബിസിസിഐയ്ക്കും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹർജി ഈ മാസം 30ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.