1999 ലോകകപ്പിൽ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്തു മടങ്ങിയെത്തിയ മൽസരത്തിൽ തന്നെ കെനിയയ്ക്കെതിരെ സെഞ്ചുറി നേടിയ സച്ചിൻ തെൻഡുൽക്കറിന്റെ ഇന്നിങ്സ് ഓർമയില്ലേ. 2007ൽ രഞ്ജി ട്രോഫിയിൽ വിരാട് കോഹ്‌ലിയും അതുപോലൊരു വൈകാരിക തീവ്രമായ ഇന്നിങ്സ് കളിച്ചു. കർണാടകയ്ക്കെതിരെ 97 റൺസെടുത്ത് ടീമിനെ തോൽവിയിൽ നിന്നു രക്ഷിച്ചശേഷം വിരാട് നേരേ പോയത് പിതാവിന്റെ മരണാനന്തര കർമങ്ങൾ ചെയ്യാനാണ്.
അധികമാരും അറിയാതെ ഡൽഹി ഡെയർ ഡെവിൾസിന്റെ ഋഷഭ് പന്തും ഇന്നലെ സച്ചിന്റെയും വിരാടിന്റെയും വഴി പിന്തുടർന്നു. ബുധനാഴ്ച രാത്രിയാണ് പന്തിന്റെ അച്ഛൻ രാജേന്ദ്ര പന്ത് മരണപ്പെട്ടത്. കർമങ്ങൾ ചെയ്ത് പന്ത് നേരെ വന്നത് ബാംഗ്ലൂരിനെതിരെ ഡൽഹിയുടെ മൽസരത്തിന്.
36 പന്തിൽ 57 റൺസുമായി ഉജ്വല ഇന്നിങ്സും. ടീമിന്റെ തോൽവി ഒഴിവാക്കാനായില്ലെങ്കിലും പന്തിന്റെ കരിയറിലെ ഉജ്വല ഇന്നിങ്സായിരിക്കും അത്.