ഉദ്ഘാടനമല്‍സരത്തിനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയും ക്രിക്കറ്റ് ആരാധകരുടെയും നഷ്ടമാണ് വിരാട് കോഹ്‌ലി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സിനുടമയായ കോഹ്‌ലി കഴിഞ്ഞ സീസണില്‍ നാലു സെഞ്ചുറിയടക്കം 973 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ആര്‍സിബി നായകന് എപ്പോള്‍ കളിക്കാനാകുമെന്ന് ഇനിയും വ്യക്തമല്ല.
റാഞ്ചി െടസ്റ്റിനിടെയുണ്ടായ ഈ പരുക്കാണ് കോഹ്‌ലിയെ കരയ്ക്കിരുത്തിയത്. ഐപിഎല്‍ ഒന്‍പതാം എഡിഷനില്‍ സ്വപ്നസഞ്ചാരമായിരുന്നു വിരാട് കോഹ്‌ലിയുടേയത്. കൂറ്റനടിക്ക് പേരുകേട്ട ക്രിസ് ഗെയ്‌ലിനേയും ഡിവില്ലിയേഴ്സിനേയും വരെ അമ്പരപ്പിച്ച വെടിക്കെട്ട്. ഒരു ബാറ്റ്സ്മാന് നേടാവുന്ന റെക്കോര്‍ഡുകള്‍ ഒട്ടുമിക്കതും കോഹ്ലി സ്വന്തം പേരിലാക്കി.
പതിനഞ്ച് കളികളില്‍ നിന്ന് 973 റണ്‍സ്. ആയിരം റണ്‍സെന്ന അപൂര്‍വനേട്ടത്തിന് 27 റണ്‍സ് മാത്രം കുറവ്. നാലു സെഞ്ചുറി, ഏഴ് അര്‍ധസെഞ്ചുറി. സ്ട്രൈക്ക് റേറ്റ് 152. ശരാശരി 81. പ്ലേഓഫ് കാണാതെ പുറത്താകുമെന്നു കരുതിയ റോയൽ ചാലഞ്ചേഴ്സിനെ അവസാന നാലു കളികളിൽ അത്യുജ്വല പ്രകടനത്തോടെ തിരിച്ചുകൊണ്ടുവന്നതിലും ഫൈനൽവരെ എത്തിച്ചതിലും ക്യാപ്റ്റൻ കോഹ്ലിയുടെ അസാമാന്യമിടുക്കുണ്ട്.
കോഹ്‌ലിയുടെ കുതിപ്പില്‍ പഴങ്കഥയായത് 2012ല്‍ ക്രിസ് ഗെയ്‌ല്‍ നേടിയ 733 റണ്‍സിന്റെ റെക്കോര്‍ഡാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും കോഹ്‌ലിയ്ക്ക് സ്വന്തം. 4110 റണ്‍സ്. ഗെയ്‌ലും ഡിവില്ലിയേഴ്സുമൊത്ത് എട്ടു സെഞ്ചുറിക്കൂട്ടുകെട്ടുകള്‍. ഒരു ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം. ട്വന്റി ട്വന്റിയില്‍ ഒരു സ്റ്റേഡിയത്തില്‍ രണ്ടായിരത്തിലധികം റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്മാന്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 62 ഇന്നിങ്സുകളില്‍ നിന്ന് 2096 റണ്‍സ്. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം. 6376 ഗുജറാത്ത് ലയണ്‍സിനെതിരെ ആദ്യ റൗണ്ട് മല്‍സരത്തില്‍ ഡിവില്ലിയേഴ്സുമൊത്ത് നേടിയ രണ്ടാം വിക്കറ്റിലെ 229 റണ്‍സ് ട്വന്റി ട്വന്റി ഫോര്‍മാറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. സ്വന്തം റെക്കോര്‍ഡുകളോട് മല്‍സരിക്കുന്ന കോഹ്‌ലിയുടെ പ്രകടനത്തിന് കാത്തിരിക്കുമ്പോഴാണ് വില്ലനായി പരുക്കെത്തിയത്. നിര്‍ണായക ഘട്ടത്തില്‍ കളത്തിലിറങ്ങി സെഞ്ചുറി പായിച്ച് രണ്ടു കൈകളും വായുവിലുയര്‍ത്തി വിജയഭേരി മുഴക്കുന്ന വിരാടകരുത്തിനാണ് ആരാധകരുടെ കാത്തിരുപ്പ്.