വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം. ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മനോജ് ഏബ്രഹാമിനുള്ള 61.89 ലക്ഷത്തിന്റെ അധികസ്വത്ത് എങ്ങിനെയുണ്ടായെന്ന് എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കാനാണ് വിജിലൻസ് കോടതിയുടെ തീരുമാനം. പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ത്വരിതപരിശോധനയും തുടർന്ന് അന്വേഷണവും.
മനോജ് എബ്രഹാം പത്തനംതിട്ട ജില്ലയിലെ ക്വാറി ഉടമകളുമായി വഴിവിട്ട് ബന്ധം പുലർത്തിയിരുന്നതായാണു പരാതി. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു ക്വാറികൾക്കെിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ആരംഭിച്ച പൊലീസ് നടപടികൾ മനോജ് എബ്രാഹം ഇടപെട്ട് തടഞ്ഞു. ഇതിനു ക്വാറിഉടമകളിൽ നിന്നു പ്രതിഫലം കൈപ്പറ്റിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എറണാകുളത്ത് കമ്മിഷണറായി സേവനമനുഷ്ഠിക്കുമ്പോഴും അനധികൃതമായി പണം സമ്പാദിച്ചു. ഈ സമയംനടത്തിയ വിദേശ യാത്രകളും പരിശോധിക്കണം. ഇന്ത്യാ റിസർവ് ബെറ്റാലിയിനുവേണ്ടി ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതിയാണു ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. കേസ് പിന്നീട് മുവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.