കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിനെതിരെയുള്ള ജീവനക്കാരുടെ സമരം സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. 22.8 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരായത്. പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രത്യക്ഷ സമരത്തിന് തയ്യാറായപ്പോൾ, ഇടത് അനുകൂല സംഘടനകളിലെ ജീവനക്കാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടു നിന്നു. ഇതേസമയം സമരം ചെയ്യുന്നവരുടെ ശമ്പളം തടയുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്.
യുഡിഎഫ് അനുകൂല സംഘടനകളിലെ ജീവനക്കാർ ജോലിബഹിഷ്ക്കരിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധ ധർണ്ണ നടത്തി. കെ.എ.എസ് തിടുക്കത്തിൽ നടപ്പാക്കരുത് , ഇത് സംബന്ധിച്ച ജീവനക്കാരുടെ ആശങ്കകൾ പരിശോധിച്ച് ഭരണപരിഷാക്കാര കമ്മിഷനോട് റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെടണം എന്നീ ആവശ്യങ്ങളാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. പ്രത്യക്ഷ സമരത്തിന് തയ്യാറായില്ലെങ്കിലും സിപിഎം, സിപിഐ അനുകൂല സംഘടനകളിലെ ജീവനക്കാരിൽ ഭൂരിപക്ഷവും അവധിയെടുത്ത് പ്രതിഷേധിച്ചു. ഉച്ചവരെയുള്ള കണക്കുകളനുസരിച്ച് 22. 8 ശതമാനം ജീവനക്കാർമാത്രമാണ് ജോലിക്ക് ഹാജരായത്.
സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർതീരുമാനം. ഹാജർ രേഖപ്പെടുത്തിയശേഷം സമരം ചെയ്തവരുടെ ശമ്പളം നൽകില്ല. കൂടുതൽ കർശന നടപടികൾ വേണമോ എന്ന് ചീഫ് സെക്രട്ടറി പരിശോധിച്ച് വരികയാണ്. ഇടത് അനുകൂല സംഘടനകളിലെ ഭൂരിപക്ഷം പേരും കെ.എ.എസസ്ിനെ എതിർക്കുന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.