നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ എവിടെയെന്നതു സംബന്ധിച്ച വ്യക്തമായ വിവരം നൽകാതെ പ്രതികൾ. അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി) കൊച്ചിയിലെ അഭിഭാഷകനു കൈമാറിയെന്നാണു പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇതു സംബന്ധിച്ചു സുനിലിന്റെ വ്യക്തമായ മൊഴി ലഭിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുക, നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള മൊഴികൾ മാറ്റി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണു ചോദ്യം ചെയ്യലിൽ ഉടനീളം സുനിൽ പയറ്റുന്ന തന്ത്രം.
സംഭവത്തിനു ശേഷം സന്ദർശിച്ച സ്ഥലങ്ങളെപ്പറ്റി ഏതാണ്ടു വസ്തുനിഷ്ഠമായ മൊഴികളാണു സുനിൽ നൽകിയിട്ടുള്ളത്. എന്നാൽ ദൃശ്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളെ നേരിടാനുള്ള പരിശീലനം അറസ്റ്റിലാകുംമുൻപു ലഭിച്ചിട്ടുണ്ടെന്നാണു പൊലീസ് കരുതുന്നത്. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം നടി അഭിനയിച്ച സിനിമയുടെ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യും.
ഈ സിനിമയിൽ അഭിനയിച്ച നടന്റെ സുഹൃത്താണു പൊലീസിന്റെ കണ്ണുവെട്ടിച്ചു സുനിലിനെയും വിജീഷിനെയും കോടതിയിൽ കീഴടങ്ങാനുള്ള പദ്ധതിക്കു ചരടുവലിച്ച അഭിഭാഷകൻ. ഇവരുടെ സഹപാഠിയായിരുന്ന കൊച്ചിയിലെ ഗുണ്ടയും സംഭവദിവസം എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പരിസരത്തുണ്ടായിരുന്നു. അതിക്രമത്തിനു ശേഷം പ്രതികൾ നടിയെ മോചിപ്പിച്ച രീതി സംബന്ധിച്ച ചോദ്യം ചെയ്യലിൽ വിജീഷും സുനിലും പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്.
ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവത്തിനു പിന്നിൽ വ്യക്തിവിരോധത്തേക്കാൾ സാമ്പത്തിക താൽപര്യങ്ങൾക്കാണു പൊലീസ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. നടി സഞ്ചരിച്ച കാറിനുള്ളിൽ അതിക്രമം നടക്കുമ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം റെക്കോർഡു ചെയ്യപ്പെട്ട സംഭാഷണ ശകലങ്ങൾക്കു കേസന്വേഷണത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്.
സംഭവത്തിന്റെ ആസൂത്രണം, ഗൂഢാലോചന എന്നിവ സംബന്ധിച്ച സൂചനകൾ പ്രതികളുടെ സംഭാഷണത്തിലുണ്ടാവുമെന്ന നിഗമനത്തിലാണു പൊലീസ്. ഒളിപ്പിച്ച ദൃശ്യങ്ങളെ കുറിച്ച് അറിവുള്ള ഏക പ്രതി സുനിൽകുമാറാണ്. ഇതിനിടെ കോയമ്പത്തൂരിലെ ഇവരുടെ ഒളിത്താവളത്തിൽ കണ്ടെത്തിയ ടാബ്‌ലറ്റ് കംപ്യൂട്ടറുമായി അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അതിവേഗം കൊച്ചിയിലേക്കു തിരികെ പോന്നതു ദൃശ്യങ്ങൾ അതിലുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ഇടനൽകി.
പ്രതികൾ ഒരുരാത്രി തങ്ങിയത് കാഞ്ഞാറിലെ പാറപ്പുറത്ത്
പീരുമേട് ∙ യുവനടിയെ തട്ടി കൊണ്ടു പോയ കേസിലെ മുഖ്യ പ്രതി സുനിൽകുമാറും കൂട്ടാളി വിജീഷും ഒരു രാത്രി ഒളിവിൽ കഴിഞ്ഞതു തൊടുപുഴയ്ക്കു സമീപം കാഞ്ഞാറിലെ സ്വകാര്യ തോട്ടത്തിലെ പാറപ്പുറത്ത്. വാഗമണിലും ഇരുവരും എത്തിയിരുന്നു. സുനിലിനെ ഇന്നലെ രണ്ടു സ്ഥലങ്ങളിലും എത്തിച്ചു പൊലീസ് തെളിവെടുത്തു.
രാവിലെ പത്തോടെയാണു കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം സുനിലിനെ ആദ്യം തൊടുപുഴ ഒളമറ്റത്തെ പെട്രോൾ പമ്പിലും തുടർന്നു കാഞ്ഞാറിലും ഇതിനു ശേഷം വാഗമണിലും എത്തിച്ചു തെളിവെടുത്തത്. സിഐമാരായ പി.എസ്. ഷിജു, ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണു സുനിയെ എത്തിച്ചത്. കോയമ്പത്തൂർ പീളമേടിലെ ഒളിവു സങ്കേതത്തിൽ നിന്നു ബൈക്കിൽ മടങ്ങുന്നതിനിടെയാണു സുനിലും വിജീഷും പാലക്കാട്–തൃശൂർ–എറണാകുളം വഴി 21നു വൈകിട്ട് ആറരയോടെ വാഗമണിലെത്തിയത്. ഒളമറ്റത്തെ പെട്രോൾ പമ്പിൽ നിന്നു പെട്രോൾ നിറച്ച ശേഷം വാഗമൺ ജംക്‌ഷനിലെ ഹോട്ടലിൽ എത്തി.
ഇവിടെ നിന്നു ബിരിയാണിയും ബീഫും പാഴ്സലായി വാങ്ങി. വിജീഷാണു പാഴ്സൽ വാങ്ങിയത്. 240 രൂപയും നൽകി. ഈ സമയം സുനിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു. വിജീഷിന്റെ ചിത്രങ്ങൾ മൊബൈലിൽ കാട്ടിയാണു പൊലീസ് വിവരങ്ങൾ തിരക്കിയത്. വിജീഷിനെ ഹോട്ടലിലെ ജീവനക്കാരൻ ഭുവനേഷ് തിരിച്ചറിഞ്ഞു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു സുനിൽ ഇതിനു മുൻപും ഇതേ ഹോട്ടലിൽ എത്തിയിരുന്നതായി ജീവനക്കാർ പറഞ്ഞു.
പാഴ്സൽ വാങ്ങിയ ശേഷം സുനിലും വിജീഷും കാഞ്ഞാറിലെ തേയിലത്തോട്ടത്തിനു നടുവിലെ പാറക്കെട്ടിൽ എത്തി. ഭക്ഷണം കഴിച്ച ശേഷം ഇവിടെ ഉറങ്ങി. പിറ്റേ ദിവസം പുലർച്ചെ കോലഞ്ചേരിയിലേക്കു പുറപ്പെട്ടെന്നാണു സുനിലിന്റെ മൊഴി. പ്രതികൾ ഉപേക്ഷിച്ച ഫോണിനായി വാഗമണിലും കാഞ്ഞാറിലും പൊലീസ് തിരച്ചിൽ നടത്തി.
കോലഞ്ചേരിയിലും തെളിവെടുപ്പ്
കോലഞ്ചേരി ∙ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സുനിൽകുമാറിനെ പൊലീസ് കോലഞ്ചേരിയിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. മെഡിക്കൽ കോളജ് ആശുപത്രിക്കും വ്യാപാര ഭവനും നടുവിൽ നിർമാണം നടക്കുന്ന സ്വകാര്യ ബഹുനില മന്ദിരത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു തെളിവെടുപ്പ്. ഇൗ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാൽ ചുറ്റുവട്ടം നിരീക്ഷിക്കാൻ കഴിയും. ഇതിനു തൊട്ടടുത്താണു കോലഞ്ചേരി മജിസ്‍ട്രേട്ട് കോടതി കെട്ടിടം.
കോലഞ്ചേരി കോടതിയിൽ കീഴടങ്ങാമെന്ന ലക്ഷ്യത്തോടെയാണോ അവിടെയെത്തിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. എറണാകുളം എസിജെഎം കോടതിയിൽ എത്തുന്നതിനു മുൻപ് ഒളിവിൽ കഴിഞ്ഞത് ഇൗ കെട്ടിടത്തിലായിരുന്നു. വൈകിട്ട് നാലരയോടെ കൊണ്ടുവന്ന സുനിയെ അരമണിക്കൂറിനു ശേഷം തിരികെ കൊണ്ടുപോയി. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലാണു തെളിവെടുപ്പിനു നടത്തിയത്. വൻ ജനാവലി സ്ഥലത്തെത്തിയിരുന്നു.