തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ നേതാവായിരുന്ന എം.എന്‍.ഗോവിന്ദന്‍നായരുടെ കാലത്താണ് ലോ അക്കാദമിക്ക് ഭൂമി പാട്ടത്തിന് നല്‍കിയതെന്നു പറഞ്ഞ മുഖ്യമന്ത്രി, ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകില്ലെന്ന സൂചനയും നല്‍കി. ഓര്‍മപിശക് മൂലമാണ് സ്വാതന്ത്ര്യ സമര സേനാനി പി.എസ്.നടരാജപിളളയെ ഏതോ ഒരു പിളള എന്ന് വിശേഷിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വിശദീകരിച്ചു. ഡിവൈഎഫ്ഐ പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
പിണറായി വിജയന്‍,മുഖ്യമന്ത്രി ഏതോ ഒരു പിളള പരാമര്‍ശം ഓര്‍മ പിശകില്‍ നിന്നുണ്ടായതാണെന്ന് വിശദീകരിച്ച് തുടങ്ങിയ മുഖ്യമന്ത്രി പിന്നാലെയാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറഞ്ഞത്. ഇഎംഎസ് മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്ന സിപിഐ നേതാവ് എം.എന്‍.ഗോവിന്ദന്‍നായരാണ് ഭൂമി ലോ അക്കാദമിക്ക് പാട്ടത്തിനു കൊടുത്തതെന്നും അന്നാരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നുമായിരുന്നു സിപിഐയെ ലക്ഷ്യമിട്ടുളള മുഖ്യമന്ത്രിയുടെ വിമര്‍ശനം. പിന്നീട് കെ.കരുണാകരന്‍റെ കാലത്ത് ഭൂമി ലോ അക്കാദമിക്ക് പതിച്ചു നല്‍കിയ കാര്യവും പിണറായി ഓര്‍മിപ്പിച്ചു. കരുണാകരന്‍റെ മകന്‍ മരുളീധരന്‍ നടത്തുന്ന സമരത്തെയും പരിഹസിച്ചു.
അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് നടപടി പ്രതീക്ഷിക്കേണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു പിന്നീടുളള മുഖ്യന്‍റെ വാക്കുകള്‍. അക്കാദമി സമരക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.