സംസ്ഥാന യുവജന കമ്മീഷന്‍ ചെയപേഴ്‌സണും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചിന്താ ജെറോമിന്റെ പേരില്‍ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപരസ്യം വന്നത് നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മതവും ജാതിയും വേണ്ടെന്ന് നിലപാട് വ്യക്തമാക്കിയ ചിന്ത ജെറോമിന്റെ വിവാഹ പരസ്യത്തെക്കുറിച്ച് ഏറെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. വിവാഹത്തെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ചിന്ത മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിക്കുന്നു:
∙ വിവാഹപരസ്യത്തെ തുടർന്നുണ്ടായ കോലാഹലങ്ങളെക്കുറിച്ച്?
സാങ്കൽപികമായ ഒരു കാര്യത്തേക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. വിവാഹം ഒരിക്കലും പരസ്യം നൽകി ജാതിയും മതവും നോക്കിയാവണമെന്നും എനിക്ക് അഭിപ്രായമില്ല. ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് തളയ്ക്കപ്പെടാനും ഞാൻ താൽപര്യപ്പെടുന്നില്ല. എന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ നീങ്ങുന്നതിനെ തുടർന്നാണ് ഇത്തരത്തിൽ കൂട്ടംചേർന്നുള്ള ആക്രമണങ്ങൾ ഉണ്ടാവുന്നതെന്നാണ് എനിക്ക് തോന്നുന്നത്. വിമർശകർ ഉന്നയിക്കുന്ന ആശയങ്ങളോട് എനിക്കും യോജിപ്പാണ്.
∙ വിവാഹിതയാവുന്നതിനെക്കുറിച്ച്?
യുവജനപ്രസ്ഥാനത്തിലെ സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടയിൽ ഇത് വരെയും വിവാഹത്തേക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ വീട്ടുകാരും സുഹൃത്തുക്കളും ഒരു പോലെ തന്നെ വിവാഹിതയാവുന്നതിനെക്കുറിച്ച് നിർബന്ധിക്കുന്നുണ്ട്. നിലപാടുകളിൽ താതാത്മ്യപ്പെടാൻ സാധിക്കുന്ന രണ്ട് പേർ തമ്മിലാണ് വിവാഹിതരാവേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ മതത്തിന്റേയോ ജാതിയുടേയോ ചട്ടക്കൂടുകൾ അനുശാസിക്കുന്ന വിധമാവണം വിവാഹമെന്നും ഞാൻ കരുതുന്നില്ല.
∙ അപ്പോൾ വിവാഹ പരസ്യം?
എന്റെ അറിവോടും സമ്മതത്തോടും ഒരിടത്തും വിവാഹ പരസ്യം നൽകിയിട്ടില്ല. മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വിവാഹത്തിന്റെ കാര്യത്തിലും ആ നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ജാതിയും മതവും നോക്കിയുള്ള വിവാഹമാവില്ല എന്റേത്. മതേതര വിവാഹ സങ്കൽപ്പമാണ് എനിക്കുള്ളത്. അതിനർഥം ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കൂ എന്നോ ക്രിസ്ത്യാനിയെ വിവാഹം കഴിക്കില്ല എന്നുമല്ല. വിവാഹം കഴിക്കുന്നതിന് മതമോ ജാതിയോ കണക്കിലെടുക്കില്ല.
∙ വിവാഹപരസ്യത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമോ..
ഇത് വരെയും എന്റേതെന്ന പേരിൽ വന്ന വിവാഹ പരസ്യത്തെക്കുറിച്ച് പരാതി നൽകിയിട്ടില്ല. ആരാണ് പരസ്യം കൊടുത്തതെന്ന് എനിക്ക് അറിയില്ല, പക്ഷേ അതിന്റെ നിജസ്ഥിതിയേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കാര്യങ്ങൾ വ്യക്തമാവുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
∙ വിമർശകരോട് എന്താണ് പറയാനുള്ളത്?
ഇപ്പോൾ കെട്ടഴിച്ച് വിട്ടിരിക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടിയായിരിക്കും എന്റെ വിവാഹം. പൊതുസമൂഹം ഇത്ര നാളും കണ്ടിട്ടുള്ള എന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് തന്നെയാവും എന്റെ വിവാഹം. ഇപ്പോൾ നടക്കുന്ന അപവാദപ്രചരണങ്ങളുടെ സത്യാവസ്ഥ കാലം തെളിയിക്കും. ജാതിക്കും മതത്തിനും അതീതമായി മാനവമൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു വ്യക്തിയെയാവും എന്റെ വരൻ.