നോട്ടുപിൻവലിക്കൽ മൂലം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് അയവുവന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടുതൽ അക്കൗണ്ടുകൾ തുറക്കുകയും നിക്ഷേപം എത്തുകയും ചെയ്തു. മാർച്ച് മുതൽ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്്വെയർ നടപ്പാക്കും.
പ്രാഥമിക സഹകരണബാങ്കുകൾക്ക് 24, 000 രൂപയേ പിൻവലിക്കാവൂ എന്ന നിയന്ത്രണം തുടരുകയാണ്. എന്നാൽ ഇടപാടുകാർ നിക്ഷേപം പിൻവലിക്കുന്ന പ്രവണത തടയാൻ സാധിച്ചത് നേട്ടമായാണ് സഹകരണവകുപ്പ് വിലയിരുത്തുന്നത്. ഡിസംബർ പത്തുമുതൽ പ്രാഥമിക സഹകരണസംഘങ്ങൾ നടത്തുന്ന പ്രചാരണപരിപാടികളാണ് ഇതിന് കാരണം. മറ്റുബാങ്കുകളിൽ പലിശകുറയുന്ന കാലത്തും സഹകരണബാങ്കുകൾ പലിശ വർധിപ്പിച്ചത് കൂടുതൽ നിക്ഷേപം ആകർഷിക്കുകയും ചെയ്തു.
മിക്ക സഹകരണബാങ്കുകളിലും ഇതിനകം കെ.വൈ.സി നടപ്പിലാക്കിയിട്ടുണ്ട്. പൊതുസോഫ്റ്റ്വെയർ നടപ്പിലാക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച സമിതി ഒരാഴ്ചയ്ക്കകം അന്തിമറിപ്പോർട്ട് നൽകും. മാർച്ച് മുതൽ പൊതുസോഫ്റ്റ്വെയർ നടപ്പിലാക്കിത്തുടങ്ങും. കറൻസി രഹിത പണവിനിമയരീതികൾ പല സഹകരണബാങ്കുകളും സ്വന്തം നിലയ്ക്ക് നടപ്പിലാക്കി. പ്രാഥമിക സഹകരണസംഘങ്ങൾക്കുമേലുള്ള നിയന്ത്രണം നീക്കാൻ ആർ.ബി.ഐ തയ്യാറായാൽ സഹകരണമേഖല സാധാരണഗതിയിലേക്ക് മടങ്ങുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.