ന്യൂജനറേഷൻ സിനിമയെന്ന പേര് വിളിച്ച് പുതിയകുട്ടികളുടെ സിനിമയെ കളിയാക്കുന്നത് വളരെ വിഷമകരമാണെന്ന് സംവിധായകനും നടനുമായ ലാൽ. ന്യൂജനറേഷൻ സിനിമാ സെറ്റുകളിൽ കഞ്ചാവ് വലിയും വെള്ളമടിയും ആണ് നടക്കുന്നതെന്ന് പറഞ്ഞ് പരത്തുന്നത് അവസാനിപ്പിക്കണം. എന്റെ സിനിമാജീവിതത്തിൽ സിനിമാ സെറ്റിൽ മദ്യം ഉപയോഗിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. പുതിയ പിള്ളേരുടെ സിനിമ ജനങ്ങൾ അംഗീകരിക്കുന്നത് കണ്ടിട്ടുള്ള അസൂയ മൂലമാണ് ഇത്തരത്തിൽ പറഞ്ഞു പരത്തുന്നത്. പുതിയ രീതിയിലേക്ക് വന്നാലേ സംവിധായകർക്ക് നിലനിൽപ്പുള്ളൂ. അല്ലാതെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ ലൈംലൈറ്റിൽ നിന്ന് അപ്രത്യക്ഷരാകും.
പൾസർ സുനിയെ നേരത്തെ അറിയാമെന്ന വാദത്തോടും ലാൽ പ്രതികരിച്ചു
തന്റെ മകൻ ജീൻ സംവിധാനം ചെയ്യുന്ന സിനിമയുടെ എല്ലാ ജോലികളും പൂർത്തിയായതാണ്. സിനിമ 11 ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരം മൂലം നീട്ടിവച്ചതാണ്. സിനിമയുമായി ബന്ധപ്പെട്ട ചെറിയജോലികളുടെ ഒാട്ടത്തിന് തന്റെ എക്സ്‌യുവിയാണ് ഉപയോഗിച്ചത്. അതോടിക്കാൻ മിടുക്കനായ ഒരു ഡ്രൈവറെ വേണമെന്ന ആവശ്യപ്രകാരം സുനിയെ നിയോഗിക്കുകയായിരുന്നു. സുനി പറഞ്ഞതു പ്രകാരം മറ്റു ഡ്രൈവർമാരും ഇൗ വാഹനം ഒാടിച്ചിട്ടുണ്ട്. അല്ലാതെ എന്റെ മകന്റെ സിനിമാസെറ്റിൽ മയക്കു മരുന്ന് വിതരണം ചെയ്തിരുന്നത് സുനിയാണെന്നൊക്കെ പറഞ്ഞ് പരത്തുന്നവരെ സമ്മതിക്കണം.
ജീനിന്റെ സിനിമയിൽ ഒരു വിവാഹസീനുണ്ട്. അതിനായി 10 ദിവസത്തെ ചിത്രീകരണമുണ്ടായിരുന്നു. അതിന് ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളെ വേണമായിരുന്നു. അതിന് ആളുകളെ കൊണ്ടുവരാൻ കുറെ വണ്ടികൾ വേണം. അങ്ങനെ ഒരു ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് സെറ്റിലേക്ക് ഒരു ടെംബോട്രാവലർ അയക്കാൻ ആവശ്യപ്പെട്ടു. ആടെംബോ ട്രാവലർ ഒാടിച്ചിരുന്നത് സുനിയാണ്. ഇതൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. ഞാൻ അയാളെ കണ്ടതായിട്ടുപോലും ഒാർക്കുന്നില്ല.
ഇത്രയും ദിവസം കൊണ്ട് അയാൾ ഉണ്ടാക്കിയെടുത്ത ഇമേജ് നല്ല ഒരാളുടേതായിരുന്നു. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന നന്നായി ജോലി ചെയ്യുന്നഒരാൾ. അതുകൊണ്ടാണ് വീണ്ടും എക്സ്‌യുവി ഒാടിക്കേണ്ട ആവശ്യം വന്നപ്പോൾ സുനിയെ വിളിച്ചത്. ഇവൻ കൊടും ക്രിമിനലാണെന്ന് മനസിലാക്കാൻ വൈകിപ്പോയി. അപകടത്തിനിരയായ പെൺകുട്ടിയേടേയും വിശ്വാസ്യത പിടിച്ചു പറ്റാൻ ഇയാൾക്ക് സിനിമാ സെറ്റിൽ വച്ച് കഴിഞ്ഞിരുന്നു, ലാൽ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.