ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വിൽപനയിൽ വൻകൊള്ളയാണ് നടക്കുന്നതെന്ന് ദേശീയ ഔഷധവില നിർണയസമിതിയുടെ കണ്ടെത്തൽ. ഇടനിലക്കാർ ആയിരം ശതമാനം വരെ വില കൂട്ടിയാണ് രോഗികളിൽ നിന്നും ഈടാക്കുന്നതെന്നും സമിതി സ്ഥിരീകരിച്ചു. മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ സ്റ്റെന്റ് വിൽപനയിലെ തട്ടിപ്പ് നേരത്തെ പുറത്തുകൊണ്ടുവന്നിരുന്നു.
ദേശീയ ഔഷധവില നിർണയസമിതി സ്റ്റെന്റ് നിർമാതാക്കളിൽനിന്നും വ്യാപാരികളിൽ നിന്നും ശേഖരിച്ചകണക്കുകളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ചിലവിഭാഗം സ്റ്റെന്റുകൾ രോഗികളിലെത്തുമ്പോൾ 1026 ശതമാനംവരെ വിലവർധനയുണ്ടെന്നാണ് കണ്ടെത്തൽ.
ലാഭം ലക്ഷ്യമിട്ട് ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ ഡോക്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൃദ്‍രോഗവിദഗ്ധർ പറയുന്നു. കഴിഞ്ഞ ജൂലയ് 19നാണ് ബൈപ്പാസ് സ്റ്റെന്ററുകളെ കേന്ദ്രസർക്കാർ ജീവൻരക്ഷാ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ചൂഷണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടനിലക്കാരെ ഒഴിവാക്കാൻ നടപടിയുണ്ടാകും.