ഹൃദയവുമായി എത്തിയ ആംബുലൻസിനെ റോഡിലെ കുണ്ടും കുഴിയും 20 മിനിറ്റ് വൈകിപ്പിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് വരെ 85 കിലോമീറ്ററാണു ദൂരം.സാധാരണ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് അകമ്പടിയോടെ വരുമ്പോൾ 50 മിനിറ്റിനുള്ളിൽ ആംബുലൻസ് മെഡിക്കൽ കോളജ് വരെ ഓടിയെത്താറുണ്ടായിരുന്നു. എന്നാൽ അതിവേഗം ആംബുലൻസ് പാഞ്ഞിട്ടും 70 മിനിറ്റ് വേണ്ടിവന്നു.
കളമശേരി, ഉദയംപേരൂർ, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലെ റോഡിലെ കുണ്ടും കുഴിയുമാണ് ഇതിനു കാരണമായതെന്നു ഹൃദയവുമായി എത്തിയ സെന്റ് സെബാസ്റ്റ്യൻസ് ആംബുലൻസ് ഉടമ റോയി സെബാസ്റ്റ്യൻ പറഞ്ഞു. അനുകൂലമായ സ്ഥലങ്ങളിൽ 110 കിലോമീറ്റർ സ്പീഡിൽ വരെ ആംബുലൻസ് ഓടി. എന്നാൽ പട്ടിത്താനം കഴിഞ്ഞപ്പോഴും മെഡിക്കൽ കോളജ് കവാടത്തിനു മുന്നിലും വാഹനതടസ്സമുണ്ടായത് ഏതാനും മിനിറ്റ് വൈകുന്നതിനു കാരണമായി.