അധ്യാപകരും വിദ്യാർഥികളും ഫേസ്ബുക്കിൽ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളിയേരിയിലെ എം.ഡിറ്റ് എൻജിനീയറിങ് കോളജിലാണ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കിയത്.
എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ പ്രിൻസിപ്പൽ ഇന്നലെ പുറപ്പെടുവിച്ച സർക്കുലർ. കോളജിലെ ചില അധ്യാപകർക്ക് വിദ്യാർഥികളുമായി ഫേസ് ബുക്ക് ചങ്ങാത്തമുണ്ടെന്നും അത് പൂർണമായും ഒഴിവാക്കണമെന്നുമാണ് നിർദേശം. നേരത്തെ തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് കോളജ് നൽകിയതാണെന്നും സര്‍ക്കുലറിൽ പറയുന്നു. അധ്യാപകര്‍ക്ക് വിദ്യാർഥികളുമായി പാഠ്യേതര വിഷയങ്ങളിൽ സൗഹൃദം വേണ്ടന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
ഇക്കാര്യമാണ് സർക്കുലറിലൂടെ അറിയിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.പി.ടി രാജൻ നമ്പ്യാർ മനോരമ ന്യൂസിനോട് പറഞ്ഞു. ചില സഹപ്രവർത്തകർ ഫേസ് ബുക്കിലൂടെ അധ്യാപക വിദ്യാർഥി ബന്ധം തുടരുന്നതായി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഈ പശ്ചാത്തലത്തിലാണ് വീണ്ടും സർക്കുലർ ഇറക്കിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയായിരുന്ന എം.ദാസന്റെ പേരിലുള്ള കോളജിൽ എണ്ണൂറോളം വിദ്യാർഥികളാണ് പഠിക്കുന്നത്. എസ്.എഫ്.ഐ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകൾക്ക് നേരത്തെ ഇവിടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.