ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് കന്റീൻ ജീവനക്കാരന്റെ മുഖത്തടിച്ചെന്ന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി സി ജോർജ് സ്പീക്കർക്ക് കത്ത് നൽകി. സാമാജികർ ആവശ്യപ്പെട്ടാൽ കന്റീനിൽ നിന്ന് വൈകാതെ ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ പരാമർശിക്കുന്നു. പിസിക്കെതിരെ കേസെടുത്തെങ്കിലും തുടരന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടാനൊരുങ്ങുകയാണ് പൊലീസ്.
ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ച് എംഎൽഎ ക്വാർട്ടേഴ്സിലെ കന്റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതി എതിരാളികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പിസി ജോർജിന്റെ വാദം. വിശദമായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു. നിയമസഭാ സാമാജികർ ആവശ്യപ്പെട്ടാൽ വൈകാതെതന്നെ ഭക്ഷണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തിൽ പരാമർശമുണ്ട്.
കന്റീൻ ജീവനക്കാരനായ മനുവിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് പിസിക്കും സഹായിക്കുമെതിരെ കേസെടുത്തിരുന്നു. അസഭ്യം പറഞ്ഞതിനും കൈയ്യേറ്റം ചെയ്തതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.എന്നാൽ സ്പീക്കറുടെ അനുമതിയോടെ മാത്രമെ കേസിൽ തുടരന്വേഷണം സാധ്യമാകു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി മ്യൂസിയം പൊലീസ് അറിയിച്ചു.