തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരായ എസ്.എഫ്.ഐ സമരത്തിന്റെ പേരിൽ സി.പി.എം ജില്ലാഘടകത്തിൽ ആശയക്കുഴപ്പം. അക്കാദമി ഭരണസമിതിയും പാർട്ടിയും തമ്മിലുള്ള അടുത്തബന്ധമാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. സി.പി.എം സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണൻ നായർ ഭരണസമിതിയംഗമാണെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എസ്.എഫ്.ഐ.
സി.പി.എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻ നായർ ഭരണസമിതിയംഗമാണ് എന്നതുമാത്രമല്ല ആശയക്കുഴപ്പത്തിന്റെ കാര്യം. കോലിയക്കോടിന്റെ സഹോദരനും അക്കാദമി സെക്രട്ടറിയുമായ ഡോ. എൻ. നാരായണൻ നായരും, മകളും പ്രിൻസിപ്പലുമായ ലക്ഷ്മി നായരും സി.പി.എമ്മിന് വേണ്ടപ്പെട്ടവർ തന്നെ. സമരത്തെക്കുറിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപം സി.പി.എം ജില്ലാനേതൃത്വത്തിനിടയിൽ സജീവമായിക്കഴിഞ്ഞു. കോലിയക്കോടിനെ ഒറ്റപ്പെടുത്താനുള്ള നീക്കമായും സമരം വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ സമരത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
പാമ്പാടി നെഹ്രുകോളജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.യു, എ.ഐ·എസ്.എഫ്, എം.എസ്.എഫ് എന്നിവർ സംയുക്തമായാണ് ലോ അക്കാദമിയിൽ സമരം തുടങ്ങിയത്. തൊട്ടുപിന്നാലെ എ.ബി.വി.പിയും ഒപ്പം ചേർന്നു. അക്കാദമി ഭരണസമിതിയുടെ സി.പി.എം ബന്ധം തന്നെയാണ് ആദ്യം അറച്ചുനിൽക്കാൻ എസ്.എഫ്.ഐയെ പ്രേരിപ്പിച്ചത്. എന്നാൽ സമരത്തിന് വിദ്യാർഥികൾക്കിടയിൽ സ്വീകാര്യത ലഭിച്ചതോടെ സമരരംഗത്തേക്കിറങ്ങാൻ അവരും നിർബന്ധിതരായി. സമരത്തിൽ മേൽക്കൈ നേടിയെങ്കിലും, പ്രത്യാഘാതങ്ങളായിരിക്കും സി.പി.എം ജില്ലാ ഘടകത്തേയും എസ്.എഫ്.ഐയും ഒരുപോലെ അലട്ടുക.