കോഴഞ്ചേരിയിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് തെളിഞ്ഞു. സംഭവത്തലേന്ന് യുവതി ആശുപത്രിയിലെത്തുന്നത് മുതൽ കുഞ്ഞുമായി കടക്കുന്നത് വരെയുള്ള മുഴുവൻ ദൃശ്യങ്ങളും മനോരമ ന്യൂസിന് ലഭിച്ചു. ആശുപത്രിയിൽ തങ്ങി ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് കുട്ടിയെ കടത്തിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേദിവസം തന്നെ യുവതി ആശുപത്രിയിലെത്തി. രാവിലെ എട്ട് പത്തിന് ആശുപത്രിയ്ക്കുള്ളിലേയ്ക്ക്. 8.15 ന് പ്രസവ വാർഡിനുള്ളിലേയ്ക്ക് കയറി. നാൽപത് മിനിറ്റിന് ശേഷം പുറത്തെത്തി കസേരയിൽ ഇരുപ്പുറപ്പിച്ചു. നാല് മണിക്കൂറിന് ശേഷം ഭക്ഷണശാലയിലേയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ആദ്യദിവസം ആശുപത്രിയിൽ തന്നെ ഇവർ തങ്ങിയെന്നാണ് പൊലീസ് നിഗമനം. അടുത്തദിവസം. അതായത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദിവസം രാവിലെ 11 ന് യുവതി പ്രസവ വാർഡിൽ നിന്ന് പുറത്തിറങ്ങി. അമ്മയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാനെന്ന വ്യാജേന പിതാവിൽ നിന്ന് കുഞ്ഞിനെ വാങ്ങി.
തിരിച്ച് വാർഡിലേയ്ക്ക് കയറി. മറ്റൊരു വാതിലിലൂടെ യാതൊരു പേടിയുമില്ലാതെ മൂന്ന് മിനിറ്റിനുള്ളിൽ പുറത്തിറങ്ങി. ആശുപത്രി പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ബന്ധുക്കളുമായി സംസാരിച്ച് വിശ്വാസമുറപ്പിച്ച ശേഷമാണ് യുവതി ഇത്തരം പ്രവർത്തി ചെയ്തത്. ആർക്കും ഒരു തരത്തിലും സംശയം തോന്നാത്ത തരത്തിലായിരുന്നു യുവതിയുടെ ശരീരഭാഷ.
ഓട്ടോറിക്ഷക്കാരനെ കണ്ടെത്തിയതോടെ യുവതി കാരംവേലിയിൽ ഇറങ്ങിയതായി തെളിഞ്ഞു. നിരവധിപേരിൽ നിന്ന് ഇതിനകം മൊഴിയെടുത്തു. മൊബൈൽ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി പ്രധാന സ്ഥലങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞദിവസമാണ് റാന്നി സ്വദേശി സജി അനിത ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്.