തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നാടകോത്സവം കാണാനെത്തിയ യുവാവിനെ മര്‍ദിച്ച കേസില്‍ പത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യൂണിറ്റ് സെക്രട്ടറി പ്രതിയാണെങ്കിലും കേസുമായി ബന്ധമില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായി.
ഇന്നലെ വൈകുന്നേരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നാടകോത്സവം കാണാനെത്തിയ തൃശൂർ സ്വദേശി ജിജീഷിനെയാണ് എസ്എഫ്െഎ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചത്. തടയാൻ ശ്രമിച്ച രണ്ട് വിദ്യാർഥിനികളെ കയ്യേറ്റം ചെയ്തതായും ആക്ഷേപമുണ്ട്. എന്നാൽ അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നാണ് എസ്എഫ്െഎയുടെ വിശദീകരണം. അക്രമവുമായി യാതൊരു ബന്ധവുമില്ലെന്നും എസ്എഫ്െഎ ജില്ലാ നേതൃത്വം വ്യക്തമാക്കി.
പരാതി നൽകിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി ജിജീഷ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇരകളെ പിന്തുണച്ച് വ്യാപകമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എസ്എഫ്െഎ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ പത്ത് പേർക്കെതിരെ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കന്റോൺമെന്റ് പൊലീസ് അറിയിച്ചു.