കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്സ്‌ബുക് നടത്തിപ്പുകാരോടു സുപ്രീം കോടതി വാക്കാൽ നിർദേശിച്ചു. ജസ്‌റ്റിസ് മദൻ ബി. ലൊക്കൂർ അധ്യക്ഷനായ സാമൂഹികനീതി ബെഞ്ചിന്റേതാണ് നടപടി. പിന്നാലെ, കൊച്ചി അതിക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത ഫെയ്സ്‌ബുക് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു.
ലൈംഗികാതിക്രമ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാൻ നടപടിയാവശ്യപ്പെട്ട് ഹൈദരാബാദിലെ പ്രോജ്വല എന്ന സംഘടന 2015 ഫെബ്രുവരിയിൽ എഴുതിയ കത്തിനെ അടിസ്‌ഥാനമാക്കി കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ സംഭവം പരാമർശിക്കപ്പെട്ടത്.
കൊച്ചിയിലെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കാമെന്നു ഫെയ്സ്‌ബുക്കിൽ ഒരു വ്യക്‌തിയുടെ പേരിലുള്ള പ്രൊഫൈലിൽ തമിഴിൽ പോസ്‌റ്റ് വന്നിട്ടുണ്ടെന്നും ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും പ്രോജ്വലയ്‌ക്കുവേണ്ടി ഹാജരായ അപർണ ഭട്ട് ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ കോടതി വാക്കാൽ നിർദേശിച്ചതിനു പിന്നാലെയാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടത്.
അശ്ലീല പോസ്‌റ്റുകളും ചിത്രങ്ങളും നീക്കാൻ സംവിധാനമുണ്ടെന്ന് ഫെയ്സ്‌ബുക് അവകാശപ്പെടുന്നുണ്ടെങ്കിലും ഇംഗ്ലിഷിൽ വരുന്ന പോസ്‌റ്റുകളുടെ കാര്യത്തിൽ മാത്രമാണ് നടപടിയുണ്ടാവുന്നതെന്ന് അപർണ ഭട്ട് പറഞ്ഞു. പ്രാദേശിക ഭാഷകളിൽ വരുന്ന അശ്ലീല പോസ്‌റ്റുകളും മറ്റും നീക്കാൻ സംവിധാനമില്ല.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഫെയ്സ്‌ബുക്കിനോടു കോടതി ആവശ്യപ്പെട്ടു. അശ്ലീല പോസ്‌റ്റുകളും ചിത്രങ്ങളും മറ്റും ഇന്റർനെറ്റിൽ പ്രചരിക്കുന്നതിനു മുൻപുതന്നെ തടയാൻ എന്തു നടപടി സ്വീകരിക്കാൻ സാധിക്കുമെന്നു വ്യക്‌തമാക്കണമെന്നും ഫെയ്സ്ബുക്കിനോടും മറ്റും കോടതി നിർദേശിച്ചു. സംഘം ചേർന്നു ചിലർ ഒരു സ്‌ത്രീയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി പ്രോജ്വല അയച്ച കത്ത് സ്വമേധയാ ഹർജിയാക്കി മാറ്റിയ സുപ്രീം കോടതി 2015ൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇന്റർനെറ്റിലൂടെ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു തടയാനുള്ള മാർഗങ്ങൾ വ്യക്‌തമാക്കാൻ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളോടു പിന്നീടു നിർദേശിച്ചു. ഹർജി അടുത്ത മാസം ആറിനു വീണ്ടും പരിഗണിക്കും. മലയാളിയായ സുനിത കൃഷ്‌ണന്റെ നേതൃത്വത്തിലുള്ളതാണ് പ്രോജ്വല.
ദൃശ്യങ്ങൾ അഭിഭാഷകനെ ഏൽപിച്ചെന്ന് അനുമാനം
കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി) കൊച്ചിയിലെ അഭിഭാഷകനു കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അതേപടിയാണോ ദൃശ്യങ്ങളുടെ പകർപ്പാണോ കൈമാറിയതെന്നു വ്യക്തമല്ല. സുനിലും കൂട്ടാളി വിജീഷും കീഴടങ്ങാൻ കോടതിയിൽ എത്തിയതിന്റെ തലേന്നു രാത്രി ദൃശ്യങ്ങൾ അഭിഭാഷകനു കൈമാറിയെന്നാണ് അനുമാനം. ഇതുസംബന്ധിച്ചു സുനിലിന്റെ വ്യക്തമായ മൊഴി ലഭിച്ചിട്ടില്ല.