യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചവരെ പിടികൂടാൻ വൈകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയും, സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്തുനിർത്തി പ്രചരിക്കുന്ന റിപ്പോർട്ടുകളെ തള്ളിയും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ രംഗത്ത്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയിൽ അംഗമായ ഒരു പെൺകുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം നമ്മുടെ സമൂഹത്തെയപ്പാടെ നടുക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നു. എങ്കിലും കാര്യങ്ങൾക്കു വേണ്ടത്ര വ്യക്തത കൈവരുകയോ, മുഴുവൻ പ്രതികളും പിടിയിലാവുകയോ ഉണ്ടായിട്ടില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറൽ സെക്രട്ടറി മമ്മൂട്ടി എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
മേൽവിവരിച്ച ആഘാതത്തിൽനിന്നു കേരളീയ സമൂഹം മുക്തമാകുന്നതിനു മുൻപു തന്നെ, ഞങ്ങളുടെ അംഗമായ മറ്റൊരു അഭിനേതാവിനു നേരെ എത്രയും നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോൾ അരങ്ങേറുന്നത്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾകൂടി ഏറ്റെടുക്കുന്നതു ഖേദകരമായ കാഴ്ചയാണന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഒരേമനസോടെ, പ്രാർഥനയോടെ ഞങ്ങളും കേരള സമൂഹത്തിനൊപ്പം കാത്തിരിക്കുന്നത് ഞങ്ങളുടെ സഹോദരിക്കു നേരെ നടന്ന അക്രമത്തിനു കാരണക്കാരായവർ നിയമത്തിന്റെ പിടിയിൽപെട്ടു എന്നറിയുന്ന വാർത്തയ്ക്കു വേണ്ടിയാണ്. യഥാർഥ കുറ്റവാളികൾ പിടിയിലാവുകയും സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്പോൾ, കെട്ടുകഥകളിൽ അഭിരമിച്ചവർ ഈ നാടിനു മുൻപിൽ തലതാഴ്ത്തേണ്ടിവരും എന്നു ഞങ്ങൾക്കു തീർച്ചയുണ്ടെന്നും പ്രസ്താവനയിലുണ്ട്.