വിദേശരാജ്യങ്ങളിലേക്ക് നിയമവിരുദ്ധ റിക്രൂട്ടിങ് നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റിക്രൂട്ട് ചെയ്യുന്നത് എവിടേക്കാണെന്നു മുൻകൂട്ടി പരിശോധിച്ചു തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശമന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശത്ത് പ്രവാസികളുടെ അഭയകേന്ദ്രങ്ങളായി എംബസികൾ മാറണം. എംബസികളിൽ വരുന്നവരെ ഉപദ്രവിക്കുന്ന അവസ്ഥയുണ്ടാകരുത്. വിദേശത്തേക്കു പോകുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി മുഴുവൻ വിമാനത്താവളങ്ങളിലും റജിസ്ട്രേഷൻ സംവിധാനം ഒരുക്കണം. മലയാളം അറിയുന്ന ജീവനക്കാരെക്കൂടി എംബസികളിൽ നിർബന്ധമായി ഉൾപ്പെടുത്തണം. വിദേശത്ത് അനാവശ്യ കേസുകളിൽ കുടുങ്ങിയവർക്കു നിയമസഹായം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയാറാകണം. ജയിലിൽ കഴിയുന്നവരെ നാട്ടിെലത്തിക്കാൻ വഴിയൊരുക്കണം. വിദേശത്തുള്ള മലയാളികൾക്കു നിയമസഹായം ഒരുക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. ആ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി.കെ.സിങ് അധ്യക്ഷത വഹിച്ചു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഡി.എം.മുലെ, നോർക്ക സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പ്രസംഗിച്ചു.