മ്യാൻമറിൽ നിന്ന് ജീവിതം തേടി വയനാട്ടിലെത്തിയ രോഹിൻഗ്യൻ കുടുംബങ്ങൾക്ക് പറയാനുള്ളത് ദുരന്തത്തിന്റെ നാൾവഴികൾ മാത്രം. മൂന്ന് കുടുംബങ്ങളാണ് വയനാട് മുട്ടിലിൽ കഴിഞ്ഞുകൂടുന്നത്. രണ്ടുവർഷം മുമ്പാണ് ഇവർ വയനാട്ടിലെത്തിയത്.
ആറു വർഷമായി നാട് വിട്ടിട്ട്. ആദ്യം അഭയം തേടിയത് ബംഗ്ലാദേശിൽ. പിന്നെ ഡൽഹി, ജമ്മു, ചെന്നൈ, തൂത്തുക്കുടി. മ്യാൻമാറിൽ വലിയ വീടും സ്വത്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇപ്പോൾ ഐക്യരാഷ്ട്രസഭയുടെ അഭായാർത്ഥികാർഡ് മാത്രമാണ് സമ്പാദ്യം. ഭാര്യ ഫർഷാനയും നാല് ചെറിയ കുട്ടികളുമാണ് ഈ കുടുബത്തിൽ.
മിടുക്കരാണ് മക്കൾ. മലയാളം ഒഴുക്കോടെ സംസാരിക്കും.സ്വസ്ഥമായി ജീവിക്കണമെന്നാണ് സ്വപ്നം. മുട്ടിൽ ഡബ്ല്യു.എം.ഒ യുടെ കീഴിലുള്ള സ്കൂളിലാണ് പഠനം. മറ്റ് രണ്ട് കുടുംബങ്ങൾകൂടി സമീപത്ത് താമസിക്കുന്നുണ്ട്. അമീനുള്ളയുടെ പിതാവും മാതാവും ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ഇനി എന്നെങ്കിലും കണ്ടുമുട്ടുമോ എന്ന ഉറപ്പുമില്ല.
സ്വന്തം രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഇവർക്ക് വയനാട് തൽക്കാലം ദൈവത്തിന്റെ സ്വന്തം നാടാണ്.