വംശീയപീഡനം നിമിത്തം മ്യാൻമറിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന രോഹിൻഗ്യൻ അഭയാർഥികളുടെ ബോട്ട് ബംഗ്ലദേശ് തീരത്തിനു സമീപം കടലിൽ മുങ്ങി 14 പേർ മരിച്ചു. ചിറ്റഗോങ് പ്രവിശ്യയിലെ കോക്സ് ബസാർ ജില്ലയോടു ചേർന്ന് ബംഗാൾ ഉൾക്കടലിലാണ് അപകടമുണ്ടായത്. 14 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, ബോട്ടിലുണ്ടായിരുന്ന ഏതാനും പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ആരെങ്കിലും നീന്തി രക്ഷപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമല്ല. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് ബംഗ്ലദേശ് അധികൃതർ അറിയിച്ചു.