പച്ചക്കറിക്ക് വില കുതിച്ചുയരുമ്പോൾ അതിന്റെ ഗുണം അനുഭവിക്കാനാകാതെ കടക്കെണിയിലാണ് കാന്തല്ലൂരിലെ കർഷകർ. ഓണവിപണി സജീവമായിട്ടും ഒരു ലക്ഷം രൂപയുടെ പച്ചക്കറിപോലും കർഷകർക്ക് വിറ്റഴിക്കാനായില്ല. ദൗർലഭ്യം കണക്കിലെടുത്ത് ഓണത്തിന് നാല് ദിവസം മുമ്പ് പച്ചക്കറി സംഭരിച്ചാൽ മതിയെന്ന നിലപാടിലാണ് ഹോർട്ടികോർപ്പ്.
കാന്തല്ലൂരിലെ ശീതകാല പച്ചക്കറികൾ ഓണവിപണിയിലേക്ക് എത്താതിരിക്കുന്നത് ചരിത്രത്തിലാദ്യം. കഴിഞ്ഞ മൂന്ന് വർഷത്തെ ഓണവിപണിയിലേക്ക് ഒന്നരക്കോടി രൂപയുടെ പച്ചക്കറിയാണ് കാന്തല്ലൂരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത്. ഇത്തവണ ഒരു ടൺ പച്ചക്കറി കണ്ടെത്താൻ കർഷകസംഘങ്ങൾ പെടാപ്പാട് പെടുകയാണ്.
തമിഴ്നാട്ടിലും പച്ചക്കറി കുറഞ്ഞതോടെ ഓണത്തിന് വില ഉയരുമെന്ന് ഏറെക്കുറേ ഉറപ്പായി. ഇത് നിയന്ത്രിക്കാനാണ് ഇടുക്കിയിലെ ശീതകാല പച്ചക്കറി പാടങ്ങളിൽ നിന്നുള്ള സംഭരണം ഹോർട്ടികോർപ്പ് വൈകിപ്പിക്കുന്നത്. കാന്തല്ലൂരിലെ പച്ചക്കറി പാടങ്ങൾ നിരാശപ്പെടുത്തിയെങ്കിലും വട്ടവടയിലെ ഇത്തവണ മികച്ച വിളവ് ലഭിച്ചു. ഇതിലൂടെ പ്രതിസന്ധി തരണം ചെയ്യാമെന്നാണ് പ്രതീക്ഷ.