കർണാടകയിൽ പച്ചക്കറികൃഷിയിൽ വിളവ് കുറഞ്ഞത് കേരളത്തിലെ ഒാണ വിപണിയിലെ വില വർധിപ്പിക്കും. ഗുണ്ടൽപേട്ടിൽ മഴകുറഞ്ഞത് ഇത്തവണത്തെ ഉൽപാദനത്തെ സാരമായി ബാധിച്ചു. വിളക്ഷാമം പെരുപ്പിച്ച് കാട്ടി മൊത്തവ്യാപാരികൾ കൂടുതൽ ലാഭം ഈടാക്കുന്നുമുണ്ട്.
ഗുണ്ടൽപേട്ടിൽ നിന്നാണ് മലബാറിലേക്ക് ഒാണസീസണിൽ പച്ചക്കറികൾ കാര്യമായി എത്തുന്നത്. വിളവ് കുറഞ്ഞാൽ അത് വിലക്കയറ്റത്തിന് കാരണമാകും. കഴിഞ്ഞവർഷം നല്ലവിളവ് തന്ന പാടങ്ങളിൽ പലയിടത്തും ഇത്തവണ പച്ചക്കറി കൃഷിയില്ല.
മഴയാണ് കർഷകരെ ചതിച്ചത്. പയറിന്റെയും ഉള്ളിയുടെയും കാബേജിന്റെയും തോട്ടങ്ങൾ ചിലയിടത്ത് കാണാം പക്ഷെ ഉൽപാദനം കുത്തനെ കുറഞ്ഞു.
സംഭരിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഉള്ള പച്ചക്കറികൾ കിട്ടിയവിലയ്ക്ക് മൊത്തവ്യാപാരികൾക്ക് നൽകുകയാണ് കർഷകർ. ഗുണ്ടൽപേട്ട് മാർക്കറ്റിൽ ഇന്ന് 35 രൂപയാണ് ഒരു കിലോ നല്ലയിനം തക്കാളിയുടെ വില.
കഴിഞ്ഞ വർഷത്തെക്കേക്കാൾ മൂന്നിരട്ടിയെങ്കിലും കൂടുതലാണിത്.