മരണത്തിന് മുൻപ് ഉഴവൂർ വിജയൻ പാർട്ടി നേതാക്കളിൽ നിന്ന് ഭീഷണിയും മാനസിക സമ്മർദവും നേരിട്ടിരുന്നുവെന്നതിന് കൂടുതൽ സാക്ഷികൾ. എൻ.സി. പി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരി വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂർ വിജയൻ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ്ഖാൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിജയനെ ഭീഷണിപ്പെടുത്താൻ കാരണം പാർട്ടിയിലെ പ്രശ്നമാണെന്ന് സുൾഫിക്കർ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തുന്നു.
ഉഴവൂർ വിജയനെതിരെ കൊലവിളി മുഴക്കിയ സംഭാഷണത്തിൽ പ്രകോപനകാരണമായി സുൾഫിക്കർ മയൂരി പറയുന്നത് തന്റെ ശത്രുവിന്റെ ബന്ധുവീട്ടിലെ ചടങ്ങിൽ വിജയൻ പങ്കെടുത്തതാണ്.കായംകുളം സ്വദേശി നൗഷാദിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു ആ ചടങ്ങ്. മെയ് 21ന് വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ഉഴവൂർ വിജയന്‍ അന്ന് രാത്രി നൗഷാദിനെ വിളിച്ചു. സുൾഫിക്കറിന്റെ ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടു.
തന്റെ വീട്ടിലെത്തിയതിന്റെ പേരില്‍ വിജയനോട് ഇങ്ങനെ പെരുമാറരുത് എന്നുപറഞ്ഞ് പിന്നീട് നൗഷാദ് സുൾഫിക്കറിനെ വിളിച്ചു. എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിൽ വിജയനെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചെന്നായിരുന്നു മറുപടി.
വിജയൻ ആശുപത്രിയിലായ ശേഷവും ഭീഷണി തുടർന്നതോടെ മുഖ്യമന്ത്രിയെ അറിയിക്കാൻ തീരുമാനിച്ചിരുന്നെന്നും നൗഷാദ് പറയുന്നു. വിജയനെതിരെ ഭീഷണിയുമായുള്ള ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടപ്പോൾ സുൾഫിക്കർ നിഷേധിച്ചിരുന്നു. ഇതോടെയാണ് കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്.
ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി
എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് മനോരമ ന്യൂസിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഫോൺസംഭാഷണത്തിൽ കേൾക്കുന്നത് തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയത് മുജീബ് റഹ്മാന്‍അല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയത് സുള്‍ഫിക്കര്‍ മയൂരി തന്നെയെന്ന് മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.