ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പഴിചാരി ക്രൈംബ്രാഞ്ചിന് മൊഴി. മന്ത്രിയും മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും ചേര്‍ന്നാണ് ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സതീഷ് കല്ലകുളം മൊഴിനല്‍കി. അതേസമയം ഉഴവൂരിന്റെ മരണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിനെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തു.
ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട മാനസികപീഡനത്തിന്റെ വിവരങ്ങള്‍ ആദ്യം മനോരമന്യൂസുമായി പങ്കുവച്ച സതീഷ് കല്ലകുളം അതേ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പാര്‍ട്ടി നേതാക്കളുടെ മാനസികപീഡനമാണ് ഉഴവൂരിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. മന്ത്രി തോമസ് ചാണ്ടിയും മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിയുമാണ് ഇതില്‍ പ്രധാനികളെന്ന് സതീഷ് മൊഴി നല്‍കി. എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിപദം തിരികെനല്‍കണമെന്ന് ഉഴവൂര്‍ നിലപാടെടുത്തതാണ് വിരോധം വര്‍ധിപ്പിച്ചത്.
കോട്ടയത്തുവച്ചാണ് ക്രൈംബ്രാഞ്ച് സതീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. നിയമസഭയില്‍ തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണത്തിനൊപ്പം ഉഴവൂരിന്റെ മരണവും പ്രതിപക്ഷം ഉന്നയിച്ചു. മരണകാരണം എന്താണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരാഞ്ഞു. എന്നാല്‍ കയ്യേറ്റചര്‍ച്ചയ്ക്കൊപ്പം ഇക്കാര്യം വലിച്ചിഴച്ചതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അരുതാത്തതാണ് പ്രതിപക്ഷം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.