താമരശ്ശേരി∙ കൈതപ്പൊയിലിൽ ആറു പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത ദുരന്തം നാടിനെ നടുക്കി. ഇന്നലെ പകൽ രണ്ടോടെ ദേശീയപാതയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഉപ്പയും ഉമ്മയും ചെറുമക്കളുമാണു മരിച്ചവരിൽ അഞ്ചുപേരും. അപകടവിവരം അറിഞ്ഞതോടെ ഓടിക്കൂടിയ നാട്ടുകാർ കനത്ത മഴയത്തും അപകടമുഖത്തു പതറാതെ നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെ തകർന്ന ജീപ്പിലുണ്ടായിരുന്നവരെ ഏറെ സാഹസപ്പെട്ടു പുറത്തെടുത്തെങ്കിലും നാലുപേരുടെ ചേതനയറ്റ ശരീരമാണു കിട്ടിയത്.
സമീപ പ്രദേശത്തുള്ള സ്വകാര്യ സ്ഥാപനങ്ങളുടേതുൾപ്പെടെ ആംബുലൻസുകൾ വിളിച്ചു വരുത്തി പെട്ടെന്നു തന്നെ എല്ലാവരെയും ആശുപത്രികളിൽ എത്തിച്ച നാട്ടുകാർക്ക് ആറു പേരുടെ മരണം സ്ഥിരീകരിച്ചതു താങ്ങാനാവുന്നതായിരുന്നില്ല.വടക്കേക്കര അബ്ദുറഹിമാൻ, ഭാര്യ സുബൈദ, പേരക്കുട്ടി മുഹമ്മദ് നിഷാൻ, ജീപ്പ് ഡ്രൈവർ പ്രമോദ് എന്നിവരാണു സംഭവ സ്ഥലത്തു മരിച്ചത്. വയനാട് വടുവൻചാലിലെ ബന്ധുവീട്ടിൽ പോയി വരുന്ന വഴി ഇന്നലെ പകൽ ഒന്നരയോടെയാണ് അപകടം.അബ്ദുറഹിമാന്റെ മകൻ ഷാജഹാൻ അടുത്തു ഗൾഫിൽ നിന്നു വന്നു പുതിയ ജീപ്പെടുത്തു ബന്ധുവീട്ടിൽ പോയുള്ള മടങ്ങിവരവിലാണ് ആറു പേരുടെ ജീവൻ നഷ്ടമായത്.
അപകടവിവരം അറിയാൻ ആശുപത്രികളിലേക്ക് ജനപ്രവാഹം
താമരശ്ശേരി∙ കൈതപ്പൊയിൽ അപകട വാർത്ത കാട്ടുതീ പോലെ നാടെങ്ങും പരന്നതോടെ സംഭവസ്ഥലത്തേക്കും സമീപത്തുള്ള ആശുപത്രികളിലേക്കും വിവരങ്ങൾ ആരാഞ്ഞു കൊണ്ടുള്ള ജനപ്രവാഹമായിരുന്നു. അപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരു വിവരങ്ങൾ അറിയാനായിരുന്നു നെട്ടോട്ടം. ചിലർ പത്രം ഓഫിസിലേക്കും വിവരങ്ങൾ ആരായാനെത്തി.
അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ കൈതപ്പൊയിൽ അങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും വിവരങ്ങൾ അറിയാനായി ജനങ്ങൾ കുതിച്ചെത്തി. ഇവിടെ നിന്നു പ്രാഥമിക ചികിൽസ നേടിയാണു പലരും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയത്.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഡോ. കേശവനുണ്ണിയുടെ നേതൃത്വത്തിൽ ഡോക്ടർമാരും ജീവനക്കാരും അപകടത്തിൽപ്പെട്ടു കൊണ്ടു വന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ ഏറെ ജാഗ്രത പുലർത്തി.