കോഴിക്കോട് ∙ കൈതപ്പൊയിലിനടുത്തു വടുവൻചാലിലുണ്ടായ വാഹനാപകട ദുരന്തത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ചിരിക്കയാണു കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ ഷാജഹാനും ഭാര്യ ഹസീനയും. സന്തോഷപൂർവം നടത്തിയ യാത്രയിൽ കൂടെയുണ്ടായിരുന്ന ഉമ്മയും ബാപ്പയും മകനും സഹോദരിയുടെ മക്കളും ഡ്രൈവറും ഇനിയില്ലായെന്നോർക്കുമ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഷാജഹാനും ഭാര്യയ്ക്കും സഹിക്കാനാകുന്നില്ല.
ഗൾഫിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ ഷാജഹാൻ കുടുംബവുമൊത്തു വെള്ളിയാഴ്ചയാണു വയനാട്ടിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോയത്. ബന്ധുവീട്ടിൽ ഒരു ദിവസം തങ്ങി ശനിയാഴ്ച ഉച്ചയോടെയാണു ഡ്രൈവർ പ്രമോദിനെയും കൂട്ടി കോഴിക്കോട്ടേക്കു തിരിച്ചത്. ആ യാത്ര ഇത്ര വലിയൊരു ദുരന്തത്തിൽ കലാശിച്ചതോടെ എങ്ങനെ ഷാജഹാനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. എതിരെ വന്ന ബസ് ഒന്നു വശത്തേക്കു മാറിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നു പറഞ്ഞു കേഴുന്ന ഷാജഹാനു ബസ് നേരെ വന്നതു മാത്രമെ ഓർമയുള്ളൂ.
അപകടത്തിൽ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വിവരം ലഭ്യമായതോടെ എല്ലാ സജ്ജീകരണവുമായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തയാറെടുത്തിരുന്നു. രണ്ടേ മുക്കാലോടെ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ടുള്ള ആംബുലൻസുകൾ വയനാട്ടിൽ നിന്നു മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുൻപിലെത്തി തുടങ്ങി. സന്നദ്ധ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും കൈമെയ് മറന്ന് അത്യാഹിത വിഭാഗത്തിൽ കാത്തുനിന്നെങ്കിലും അവർക്കു മുൻപിലേക്ക് എത്തിയത് മൂന്നു കുട്ടികളുടെയും മൂന്നു മുതിർന്നവരുടെയും മൃതദേഹങ്ങളായിരുന്നു.