ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയർന്നിരുന്നു. പെൺകുട്ടിയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു പരിഹാസം. തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് കളിയാക്കിയത്. എന്നാല്‍ ഈ വിഷയത്തിൽ പെൺകുട്ടിക്ക് പിന്തുണയുമായിനടി ഹിമ ശങ്കർ രംഗത്തെത്തി.
‘മുകേഷും കനകയും എൻ എൻ പിള്ളയും ,ഫിലോമിനയും തിലകനും തകർത്തഭിനയിച്ച "ഗോഡ്ഫാദർ " എന്ന സിനിമയോട് യോജിക്കാമെങ്കിൽ കാമുകന്റെ കൂടെ വിവാഹ പന്തലിൽ നിന്നിറങ്ങിയ ആ കൊച്ചിനോടും യോജിക്കാം " കേറി വാടാ മക്കളേ കേറി വാ , അച്ഛനാടാ പറയുന്നേ "’–ഇങ്ങനെയായിരുന്നു ഹിമയുടെ പ്രതികരണം. ഹിമയുടെ പ്രതികരണത്തിന് താഴെ നിരവധി ആളുകൾ പ്രതിഷേധവുമായി എത്തി.
വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യൽമീഡിയ ഏറ്റെടുത്തു. ‘ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്’ എന്ന തലക്കെട്ടില്‍ വരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.
ഇതിനിടെ വസ്തുത വെളിപ്പെടുത്തി പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തുവന്നു. കല്ല്യാണാലോചന തുടങ്ങിയപ്പോള്‍ തന്നെ പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്ന് ഇവർ പറയുന്നു. വീട്ടുകാർ ഒരുരീതിയിലും സമ്മതിക്കാത്തതോടെ മറ്റൊരു വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ വരനോടും ബന്ധത്തെക്കുറിച്ച് പറഞ്ഞു. എന്നാല്‍ പഴയ കാര്യം മറന്നേക്കു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇതോടെ ഗത്യന്തരമില്ലാതെയാണ് ഇറങ്ങി പോകാന്‍ തീരുമാനിച്ചത്.–പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നു.