എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കരള്‍രോഗം മൂലം രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അറുപതാം വയസിലാണ്. ചിരിപടര്‍ത്തി അണികളില്‍ ആവേശം വിതറിയിരുന്ന ഉഴവൂര്‍ വിജയന്‍ കക്ഷിഭേദമെന്യേ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു.
കോട്ടയം ജില്ലയില്‍ ഉഴവൂര്‍ കുറിച്ചിത്താനത്ത് ജനിച്ച വിജയന്‍ രാഷ്ട്രീയത്തിലേക്ക് കടന്നത് കെ.എസ്.യുവിലൂടെയാണ്. ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു. കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ മുഖ്യനേതാവായി മാറി.
1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.