ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ലോക്നാഥ് ബഹ്റയ്ക്ക് ലഭിച്ച എട്ടു പരാതികൾ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിനു കൈമാറി. എഡിജിപി നിഥിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്.കേരളത്തിൽ മുസ്്ലിം ജനനസംഖ്യ വർധിക്കുന്നത് ആശങ്കജനകമാണെന്നും , നൂറു കുട്ടികൾ ജനിക്കുമ്പോൾ 42 എണ്ണവും ഈ സമുദായത്തിൽ നിന്നുള്ള കുട്ടികളാണ് എന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു എന്നായിരുന്നു പരാമർശം.
കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും അഭിമുഖത്തിൽ ചൂണ്ടികാണിച്ചിരുന്നു. സെൻകുമാറിനെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തുകയും ചെയ്തിരുന്നു. പൊലീസ് മേധാവിയായിരുന്ന വ്യക്തിയുടെ പരാമർശം വർഗീയതയുണ്ടാക്കുന്നെന്ന ആരോപണവുമായി മുസ‍്ലിം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. എന്നാൽ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലാണ് തന്റെ പരാമർശമെന്നായിരുന്നു ടി.പി.സെൻകുമാറിന്റെ വിശദീകരണം. സെൻകുമാറിനെതിരെ ലഭിച്ച പരാതികളിൽ കേസെടുക്കാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ യ്ക്ക് നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതികൾ ക്രൈം ബ്രാഞ്ചിനു കൈമാറിയത്.