മുൻ ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി തടഞ്ഞു. കേസുകള്‍ തീര്‍ന്നശേഷം നിയമനം മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ടി.പി.സെൻകുമാർ സി.എ.ടിയിൽ എത്തുന്നത് തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ തന്ത്രങ്ങൾക്ക് താൽക്കാലിക വിജയം. സെൻകുമാറിന് എതിരെയുള്ള കേസുകളിൽ തീരുമാനമായശേഷം മതി നിയമനമെന്നാണ് കേന്ദ്രസർക്കാർ അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം സെൻകുമാറിനൊപ്പം പട്ടികയിൽ ഉണ്ടായിരുന്ന സോമസുന്ദരത്തിന്റെ പേര് അംഗീകരിക്കുകയും ചെയ്തു. വ്യാജരേഖ ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചു, സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി, കെ.ടി.ഡി.എഫ്സി ചെയർമാനായിരിക്കേ അനധികൃതമായി വായ്പകൾ അനുവദിച്ചു തുടങ്ങിയ കേസുകളാണ് സെൻകുമാറിനെതിരെ ഉള്ളത്. കേസുകൾ അന്യായമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സെൻകുമാറിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഡി.ജി.പി ആയിരിക്കേ ടി.പി.കേസിൽ സെൻകുമാർ സ്വീകരിച്ച ഉറച്ച നിലപാട് അദ്ദേഹത്തെ സി.പി.എം. കണ്ണൂർ ലോബിയുടെ കണ്ണിലെ കരടാക്കിയിരുന്നു. ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ നീക്കിയ നടപടിയെ സുപ്രീംകോടതി വരെ പോയി വെല്ലുവിളിച്ചായിരുന്നു സെൻകുമാർ ഡി.ജി.പി സ്ഥാനത്്് തിരിച്ചെത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട പാനൽ തിരഞ്ഞെടുത്ത പട്ടിക സംസ്ഥാന സർക്കാരിലൂടെ ഗവർണറിലെത്തി പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയാണ് സി.എ.ടി നിയമനത്തിന്റെ നടപടിക്രമം. സംസ്ഥാന സർക്കാരിന് മുന്നിൽ ഫയൽ എത്തിയപ്പോൾ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഫയൽ ആറുമാസത്തോളം തടഞ്ഞുവച്ചിരുന്നു. പിന്നീട് സെൻകുമാറിനെ നിയമിക്കുന്നതിൽ സർക്കാരിനുള്ള വിയോജനക്കുറിപ്പോടെയായിരുന്നു ഫയൽ കൈമാറിയത്.