തന്നെ നിരീക്ഷിക്കാൻ പൊലീസ് ആസ്ഥാനത്തു ചാരനെ നിയോഗിച്ചതു ശരിയായില്ലെന്നു സംസ്ഥാന പൊലീസ് മേധാവി പദത്തിൽ നിന്നു വിരമിച്ച മുൻ ഡിജിപി ടി.പി.സെൻകുമാർ. ഐപിഎസുകാരെ ആരും കെട്ടിയിറക്കിയതല്ലെന്നും സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരാണെന്നും എഡിജിപി ടോമിൻ തച്ചങ്കരി.
ഐപിഎസ് അസോസിയേഷൻ സെൻകുമാറിനു നൽകിയ യാത്രയയപ്പു ചടങ്ങിലാണ് ഇരുവരും പേരെടുത്തു പറയാതെ മുനവച്ചു സംസാരിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ അനാവശ്യമായി ദ്രോഹിച്ചെന്നും സെൻകുമാർ കുറ്റപ്പെടുത്തി. സംസ്ഥാനത്തു മുൻപൊരു ഡിജിപിക്കും ഉണ്ടാകാത്ത അവസ്ഥ തനിക്കുണ്ടായെന്നു സെൻകുമാർ യോഗത്തിൽ പറഞ്ഞു.‘‘എനിക്ക് ഇഷ്ടമില്ലാത്ത ഡിജിപിമാർ ഉണ്ടായിട്ടുണ്ട്.
എന്നാൽ അവരെ ദ്രോഹിക്കാൻ ഞാൻ നടന്നിട്ടില്ല. ആരു ഡിജിപിയായാലും അവരെ അനുസരിക്കണം. അതൊരു പ്രസ്ഥാനമാണ്. അതിനെ തകർക്കരുത്. ഞാൻ പൊലീസ് മേധാവിയായി എത്തിയപ്പോൾ എന്നെ നിരീക്ഷിക്കാൻ ചാരനെത്തി. ലോക്നാഥ് ബെഹ്റയ്ക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. 2000നു മുൻപുള്ള ഐപിഎസുകാർ പലരും ജോലി ചെയ്യുന്നില്ല.
എന്നാൽ അതിനു ശേഷം വന്ന ജൂനിയർ ഉദ്യോഗസ്ഥരെ നേരായ രീതിയിൽ നയിച്ചാൽ അവർ നന്നാകും’’–സെൻകുമാർ പറഞ്ഞു. ‘‘മുൻപു പല കേസുകളും എന്റെ തലയിൽ വന്നു കയറിയതാണ്. നളിനി നെറ്റോയ്ക്കു മുൻ മന്ത്രിയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടായപ്പോൾ ആ വിഷയം അന്വേഷിക്കാൻ എന്നെ ചുമതലപ്പെടുത്തി.
അന്വേഷണം നടത്തി കുറ്റപത്രവും നൽകി. അതോടെ മന്ത്രി എനിക്കെതിരായി. ആർക്കു വേണ്ടിയാണോ ഞാൻ എതിർപ്പുകൾ ഏറ്റുവാങ്ങിയത് അവരും ഒടുവിൽ എതിരായി. അവർ എന്റെ പുറകെ നടന്നു ദ്രോഹിച്ചു. എന്താണു കാരണമെന്ന് അറിയില്ല. പത്തു മാസത്തോളം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു ഞാൻ വിട്ടുനിന്നപ്പോൾ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല.
മുമ്പു കുഷ്ഠരോഗികളെ അകറ്റി നിർത്തിയതു പോലെ എന്നോടു പെരുമാറി’’– സെൻകുമാർ പറഞ്ഞു. പൊലീസ് വിമർശിക്കപ്പെടുന്നതിൽ തെറ്റില്ലെന്നും പക്ഷേ, വിമർശനം അധികമായാൽ പൊലീസിന്റെ വിശ്വാസ്യതയെയും ആത്മവീര്യത്തെയും അതു ബാധിക്കുമെന്നും എഡിജിപി തച്ചങ്കരി പറഞ്ഞു. ഇതു ക്രിമിനലുകൾക്കു സഹായകമാകും.
പൊലീസിന്റെ ഉള്ളിൽ നിന്നുള്ള പരസ്യ വിമർശനം ക്രമസമാധാനത്തെ പോലും അപകടപ്പെടുത്തും. വീട്ടിൽ പറയേണ്ട കാര്യങ്ങൾ മൈക്കു വച്ചു നാട്ടുകാരോടും പറഞ്ഞാലത്തെ സ്ഥിതിയാണ് ഇപ്പോഴെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ സെൻകുമാറിനെ പ്രകീർത്തിച്ചായിരുന്നു പ്രസംഗത്തിന്റെ മറ്റു ഭാഗങ്ങൾ.
വിരമിച്ച ഡിജിപിമാർ അടക്കം ഏഴുപതിലേറെ ഐപിഎസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി ഐജി മനോജ് ഏബ്രഹാം, ഡിജിപിമാരായ ഋഷിരാജ് സിങ്, എ.ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, മുൻ ഡിജിപി ഹോർമിസ് തരകൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിനു ശേഷം പരമ്പരാഗത ചടങ്ങിന്റെ ഭാഗമായി ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥർ സെൻകുമാറിനെ കസേരയിൽ ചുമന്നാണു കാറിന്റെ അടുത്തെത്തിച്ചത്.