വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നു കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും കലക്ടർ സസ്പെൻഡ് ചെയ്തു. ഭൂനികുതി സ്വീകരിക്കാൻ കൊയിലാണ്ടി തഹസിൽദാർക്ക് പ്രത്യേക നിർദേശം നൽകിയ കലക്ടർ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. ലാൻഡ് റവന്യൂ ഡപ്യൂട്ടി കലക്ടർക്കാണ് അന്വേഷണച്ചുമതല. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും.ചെമ്പനോട വില്ലേജ് ഓഫിസർ കെ.എ.സണ്ണി, ഈയിടെ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിലേക്കു സ്ഥലംമാറിയ സിലീഷ് തോമസ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
മലയോരമേഖലയായ ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്.ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ. 2015 വരെ സ്വീകരിച്ച ഭൂനികുതി തുടർന്നു സ്വീകരിക്കാതെ വന്നതോടെ കുടുംബം കഴിഞ്ഞ വർഷം ജൂണിൽ വില്ലേജ് ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. അന്നു തഹസിൽദാർ ഇടപെട്ടു താൽക്കാലികമായി നികുതി സ്വീകരിച്ചതാണ്. എന്നാൽ ഇക്കൊല്ലത്തെ നികുതി ഏപ്രിലിൽ അടയ്ക്കാൻ ചെന്നപ്പോൾ സ്വീകരിച്ചില്ല.
നികുതി രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ലഭിക്കാത്തതുമൂലം വായ്പയെടുക്കാനാവാത്തതു കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ബുധനാഴ്ച രാത്രി തന്നെ പൊലീസ് എത്തിയിരുന്നെങ്കിലും ഇൻക്വസ്റ്റ് നടത്താൻ നാട്ടുകാർ സമ്മതിച്ചില്ല. ഇന്നലെ കലക്ടർ യു.വി.ജോസ് സ്ഥലത്തെത്തിയശേഷമാണു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി. മോളിയാണു തോമസിന്റെ ഭാര്യ. മക്കൾ: അഞ്ജു, അമ്പിളി, അമലു. മരുമക്കൾ: ജോജോ പുതിയവെട്ടു ചാലിൽ (മരഞ്ചാട്ടി), ഷിനോയ് കരിമറ്റം (കോഴിക്കോട്)
ഒറ്റപ്പെട്ട സംഭവമല്ല: മന്ത്രി ചന്ദ്രശേഖരൻ
ഈ തൂങ്ങിമരണം ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. ചില ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിന്റെ തുടർച്ചയാണു കോഴിക്കോട്ടെ സംഭവം.കലക്ടറോട് അന്വേഷിച്ചപ്പോൾ കർഷകന്റെ ഭൂനികുതി സ്വീകരിക്കാൻ തടസ്സങ്ങളുണ്ടായിരുന്നില്ലെന്നു വ്യക്തമായി. ഉദ്യോഗസ്ഥന്റെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. റവന്യു അഡീഷനൽ സെക്രട്ടറിയോട് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഓഫിസുകളിൽ മനുഷ്യത്വപരമായ സമീപനം ഉറപ്പുവരുത്താൻ കലക്ടർമാരുടെ സഹായത്തോടെ നടപടിയെടുക്കും,