സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചുവെന്ന പൊലീസ് കേസ് കോടതിയിൽ പൊളിഞ്ഞു. എറണാകുളം മരട് പൊലീസ് അറസ്റ്റ് ചെയ്ത് 77 ദിവസം ജയിലിലിട്ട ഡ്രൈവർ റഷീദ് നിരപരാധിയെന്ന് കോടതി കണ്ടെത്തി. വകതിരിവില്ലാതെ കേസ് ചാർജുചെയ്ത ഉദ്യോഗസ്ഥരുടെ നടപടിക്ക് പൊലീസ് ഉന്നതരും കൂട്ടുനിന്നുവെന്ന് റഷീദിന്റെ കുടുംബം കണ്ണീരോടെ മനോരമ ന്യൂസിനോട് പറഞ്ഞു.
കുടുംബത്തിന്റെ ഉപജീവനമായ ഈ സ്കൂൾ വാഹനത്തിൽ വച്ച് നാലുവയസുകാരിയെ റഷീദ് പീഡിപ്പിച്ചുവെന്നാണ് പൊലീസ് ചുമത്തിയ കുറ്റം. കിട്ടിയൊരു പരാതിയില്‍ വേണ്ട പരിശോധനയോ അന്വേഷണമോ നടത്താതെ കേസെടുത്തു. പിന്നാലെ അറസ്റ്റും. എഴുപത്തിയേഴ് ദിവസം ജയിലിൽ കിടന്ന റഷീദിനെക്കാളേറെ സഹിച്ചത് കുടുംബമാണ്.
ഫോട്ടോ സഹിതം വാർത്തകളും പൊലീസ് പുറത്തുവിട്ടു. മക്കളുടെ മുന്നില്‍ പോലും ഭർത്താവിനെ ന്യായീകരിക്കാൻ ഷമീമക്ക് ഒരുപാട് വിശദീകരിക്കേണ്ടി വന്നു. പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞ കുട്ടിയോട് വിചാരണക്കോടതി കാര്യങ്ങൾ നേരിട്ട് ചോദിച്ചതോടെയാണ് കേസ് പൊളിഞ്ഞത്. കേസ് അന്വേഷിച്ചവർക്കും പിന്നെ കാര്യമായൊന്നും വിശദീകരിക്കാൻ ഉണ്ടായില്ല. പൊലീസ് കസ്റ്റഡിയിൽ നേരിട്ട പീഡനത്തിനും ഒന്നര വർഷത്തെ അപമാനത്തിന് ശേഷം നിരപരാധിയെന്ന് തെളിയുമ്പോൾ റഷീദിന് പറയാനുള്ളത് കൂടി കേൾക്കണം.
വകതിരിവില്ലാത്ത ഉദ്യോഗസ്ഥർ സൃഷ്ടിച്ചെടുത്ത ഇത്തരം കേസുകൾ ഇനിയും പൊലീസിന്റെ പക്കലുണ്ട്. സത്യം കണ്ടെത്താൻ ശ്രമിക്കുന്നവരെ, ഇത്ര നീചകൃത്യം ചെയ്്ത പ്രതിയെ സഹായിക്കുന്നോ എന്ന ചോദ്യമുന്നയിച്ച് അവർ പിന്തിരിപ്പിക്കും. ഈ ഉദ്യോഗസ്ഥരെയൊന്നും തിരുത്താന്‍ കഴിവില്ലാത്ത പൊലീസ് ഉന്നതർ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദികൾ.