കുളനടയിലെ സാധാരണ കുടുംബത്തിൽനിന്നു തൊഴിൽ തേടി നാഗാലാൻഡിൽ പോയ എം.കെ.ആർ.പിള്ള പിന്നീടു പന്തളത്തും കുളനടയിലുമൊക്കെ അനേകർക്കു തൊഴിൽ നൽകുന്ന ധനാഢ്യനായി വളർന്നതു 15 വർഷംകൊണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേറെയും. കേരളത്തിൽ ആറിടത്തു ജ്വല്ലറികളുണ്ട്. മണിമറ്റം ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനവുമുണ്ട്.
ഗുരുവായൂരിലെ രാജവത്സം ഹോട്ടൽ – ഓഡിറ്റോറിയം സമുച്ചയം പ്രധാന സംരംഭമാണ്. പന്തളം, കുളനട, കോന്നി, ഹരിപ്പാട്, വെമ്പായം, തൃശൂർ, പൊൻകുന്നം, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണു പ്രധാന ബിസിനസുകൾ. വിദ്യാലയങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയും നടത്തുന്നു. ആറന്മുളയ്ക്കടുത്തുള്ള സ്കൂൾ ഗ്രൂപ്പിന്റേതാണ്. പത്തനംതിട്ടയിൽ വസ്ത്രശാലയ്ക്കു കെട്ടിടംപണി അവസാന ഘട്ടത്തിലാണ്.
ശ്രീവൽസം ഗ്രൂപ്പ് ആര്, എന്ന് തുടങ്ങിയെന്നും മറ്റുമുള്ള വിവരങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിലില്ല. ഗ്രൂപ്പിന്റെ സഹസ്ഥാപനമാണ് ഇരുചക്രവാഹന വിതരണരംഗത്തുള്ള രാജവൽസം. 10 ശാഖകളാണ് ആലപ്പുഴ ജില്ലയിൽ ഈ സ്ഥാപനത്തിനുള്ളത്. കൊല്ലം നഗരത്തിൽ വർഷങ്ങൾക്കു മുൻപ് അടച്ചുപൂട്ടിയ ധനകാര്യ സ്ഥാപനം കടബാധ്യതയെ തുടർന്നു ബാങ്ക് ജപ്തി ചെയ്തു ലേലത്തിനു വച്ചപ്പോൾ മൂന്നര കോടിയോളം രൂപയ്ക്ക് അതു വാങ്ങിയതു ശ്രീവത്സം ഗ്രൂപ്പാണെന്ന് ആദായ നികുതി വകുപ്പിനു തെളിവു ലഭിച്ചതായി പറയുന്നു.
മുൻപും പരിശോധനകൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. ആദ്യമായാണു വിപുലമായ പരിശോധന നടത്തി അനധികൃത സ്വത്തുക്കൾ കണ്ടെത്തുന്നത്. ആരാധനാലയങ്ങൾക്കും സംഘടനകൾക്കുമൊക്കെ കയ്യയച്ചു സംഭാവന ചെയ്യുന്നതാണു പിള്ളയുടെ രീതി.
ഭരണനേതൃത്വത്തിന്റെ അടുപ്പക്കാരൻ; മലയാളികൾക്കു പരോപകാരി
ഗുവാഹത്തി∙ കോൺസ്റ്റബിളായി തുടങ്ങി അഡീഷനൽ എസ്പി വരെയായി വിരമിച്ച കെ.പി.ആർ. പിള്ള ഭരണനേതൃത്വത്തിൽ ഉള്ളവർക്കുപോലും പിള്ളസാറാണ്. പരോപകാരിയായിട്ടാണു നാഗാലാൻഡുകാരും മലയാളി സമൂഹവും വിശേഷിപ്പിക്കുന്നത്. നേരത്തേ മലയാളി സമാജം പ്രസിഡന്റുമായിരുന്നു. വൻ സമ്പത്ത് ഉണ്ടെന്ന് അറിയാമെങ്കിലും ബിസിനസ് രീതിയെക്കുറിച്ചു നാഗാലാൻഡിലെ മലയാളികൾക്കു കാര്യമായ വിവരമില്ല.
കാര്യപ്രാപ്തികൊണ്ടും വിശ്വസ്തതകൊണ്ടുമാണു പിള്ള ജോലിയിൽ മുന്നേറിയതെന്നു മലയാളികൾ പറയുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് അടൂരിൽ നടന്ന പിള്ളയുടെ മകന്റെ കല്യാണത്തിന് നാഗാലാൻഡ് മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കാനെത്തി.
മലയാളികൾ ആരെങ്കിലും മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സേവനങ്ങൾക്ക് ഒരുകാലത്തു നേതൃത്വം നൽകിയിരുന്നതു പിള്ളയായിരുന്നു. വിരമിച്ചശേഷം പൊലീസ് ആസ്ഥാനത്ത് ഉപദേശകൻ എന്ന തസ്തികയിൽ ബീക്കൺ വച്ച കാറിലായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പൊലീസ് ആസ്ഥാനത്തെ പ്രതിനിധിയായാണു പിള്ളയെ മുതിർന്ന ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ഗോത്രസംസ്ഥാനമായ നാഗാലാൻഡിനു ലഭിച്ച കോടികളുടെ ഫണ്ടുകൾ തിരിമറി നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബെനാമിയായി പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നാഗാലാൻഡിലെ കരാറുകൾ അവിടെയുള്ളവരെക്കൊണ്ടു മാത്രമേ ചെയ്യിക്കാവൂ എന്നു നിയമമുള്ളതിനാൽ, കൊഹിമ സ്വദേശിയെ ബെനാമിയാക്കി ഫണ്ടുകൾ വകമാറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നാഗാലാൻഡിൽ പിള്ളയ്ക്ക് അറിയപ്പെടുന്ന സംരംഭങ്ങൾ ഒന്നുമില്ല. അവിടെ നാട്ടുകാർക്കു മാത്രമേ ഭൂമി വാങ്ങാനാകൂ. ആദായനികുതി ഇളവുകൾ ഉള്ളതിനാൽ വ്യാജപേരിൽ പിള്ള നാഗാലാൻഡിൽ ബിസിനസ് നടത്തുന്നുണ്ടോ എന്ന കാര്യവും പരിശോധനയിലുണ്ട്.