പയോക്താവ് ശരിക്കും രാജാവാണ്. വിപണിയിലെ രാജാവ്. പക്ഷേ, ഇത്തവണയും രാജാവ് കബളിപ്പിക്കപ്പെടുമോ? ജിഎസ്ടി എന്ന പുതിയ നികുതി സമ്പ്രദായത്തിലേക്കു രാജ്യം കടക്കുമ്പോൾ പ്രധാന ആശങ്കയും ഇതുതന്നെ. ആരാകും ജിഎസ്ടിയിൽ ശരിക്കും ലാഭമുണ്ടാക്കുക. ജിഎസ്ടി ശൃംഖലയിൽ ഉപയോക്താവിന്റെ അവസ്ഥ എന്താകും. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരംകിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. എന്തായാലും ഇന്നു മുതൽ ജിഎസ്ടി യാഥാർഥ്യമാണ്. പരമാവധി ഇടപാടുകൾ നികുതി വലയ്ക്കുള്ളിലാകും.
ഒരുകാര്യം ഉറപ്പിച്ചുപറയാം ജിഎസ്ടിയിൽ ഏറ്റവും നേട്ടമുണ്ടാക്കുക സർക്കാരാകും. നികുതിയുടെ പരിധി കൂടുതൽ വിപുലമാകുകയാണ്. നികുതി വെട്ടിപ്പിനുള്ള സാധ്യതകൾ കുറവും. ചുരുക്കംചില മേഖലകളിലൊഴിച്ചാൽ കച്ചവടക്കാർക്കും ജിഎസ്ടി ലാഭകരം തന്നെയാകും. മിക്ക വ്യാപാരങ്ങൾക്കും നികുതി കുറഞ്ഞിട്ടുണ്ട്. നികുതി ഉയർന്ന സ്ഥാപനങ്ങൾക്കുപോലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ മെച്ചം ലഭിക്കും. ചരക്കുനീക്കം വേഗത്തിലാകും. ചെക്ക്പോസ്റ്റുകളിലെ പടിയും കാത്തുകിടപ്പും ഒഴിവാകും.
വിപണിയിലെ രാജാവെന്നു വിളിപ്പേരുള്ള ഉപയോക്താവിന്റെ കാര്യത്തിലാണ് ഒരു വ്യക്തതയുമില്ലാത്തത്. നികുതി കുറയുമ്പോൾ ഉണ്ടാകുന്ന ലാഭം, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴി ലഭിക്കുന്ന നേട്ടം തുടങ്ങിയവയെല്ലാം ഉപയോക്താവിന് കൈമാറണമെന്നാണ് നിയമം. ലാഭം ഉപയോക്താവിനു കൈമാറുന്നു എന്ന് ഉറപ്പാക്കാൻ നാഷണൽ ആന്റി പ്രൊഫിറ്റീറിങ് അതോറിറ്റിയുണ്ട്. കൊള്ളലാഭം എടുക്കുന്ന വ്യക്തിയോ സ്ഥാപനമോ കനത്ത പിഴയ്ക്കും ജിഎസ്ടി ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കും വിധേയമാകും എന്നാണ് മുന്നറിയിപ്പ്.
ഇവിടെയാണ് പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. ലാഭം നിശ്ചയിക്കുന്നത് എങ്ങനെ? ലാഭം എത്രവരെയാകാം. സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിശ്ചയ്ക്കാൻ പ്രത്യേക സമിതികളോ മാനദണ്ഡങ്ങളോ ഒന്നും ജിഎസ്ടിയിലോ ആന്റി പ്രൊഫിറ്റീറിങ് റൂൾസിലോ വ്യക്തമായി പറയുന്നില്ല. ലാഭം നിശ്ചയിക്കാൻ പ്രത്യേക മാനദണ്ഡങ്ങളില്ലാതെ വരുമ്പോൾ കൊള്ളലാഭമെടുക്കുന്നവരെ എങ്ങനെ ശിക്ഷിക്കാനാകും. ഉദ്യോഗസ്ഥന്റെ മനോധർമമനുസരിച്ച് ലാഭത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കാനാകുമോ? ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്.
ഇനി, അമിത ലാഭമെടുക്കുന്നവർക്കെതിരെ കനത്ത പിഴയോ ജിഎസ്ടി ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളോ സ്വീകരിച്ചെന്നിരിക്കട്ടെ. അപ്പോഴും ഉപയോക്താവിന് അതുകൊണ്ടുള്ള നേട്ടമെന്താണ്. അവന്റെ നഷ്ടം അപ്പോഴും നികത്തപ്പെടുന്നില്ല. ലോകത്ത് ജിഎസ്ടി നടപ്പാക്കിയ മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രമാണ്. ചരിത്രത്തിൽനിന്നു മാറിസഞ്ചരിക്കാൻ ഇന്ത്യയ്ക്കാകുമോ? കാലമാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്.
ജിഎസ്ടി സർക്കാരിന്റെ പണപ്പെട്ടി നിറയ്ക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളുടെ സർക്കരിനു കിട്ടുന്ന പണം ജനങ്ങളുടേതാണ്. നികുതിപ്പണം റോഡുകളും പാലങ്ങവും തുടങ്ങി വികസനത്തിൽ പ്രതിഫലിക്കും. വികസനം ജനത്തിനുവേണ്ടിയാണ്. സ്വന്തം പോക്കറ്റിൽ എന്തുകിട്ടുന്നു എന്നതു തൽക്കാലം മറക്കാം. ഇന്ത്യ തിളങ്ങുമ്പോൾ തിളക്കത്തിന്റെ ഒരംശം ഓരോപൗരനും കിട്ടുമല്ലോ.