വിദ്യാർഥികളുടെ യാത്രാസൗജന്യത്തിൽ മാറ്റം വരുത്തണമെന്നാവശ്യവുമായി സ്വകാര്യബസുടമകൾ രംഗത്ത്. പാരലൽ , സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാനാവില്ല. പതിനാലിന് തിരുവനന്തപുരത്ത് ചേരുന്ന ബസുടമകളുടെ യോഗം സമരപരിപാടികൾക്ക് രൂപം നൽകും.
സ്വകാര്യബസുകളിൽ വിദ്യാർഥികളുടെ യാത്രാസൗജന്യം ഏറ്റവും കുറഞ്ഞത് ഒരു രൂപയാണെന്നും ഇത് തുടരാനാവില്ലെന്നുമാണ് ബസ് ഉടമസ്ഥരുടെ വാദം. ബസ് ചാർജ് വർധിപ്പിച്ചാലും വിദ്യാർഥികളുടെ നിരക്കിൽ മാറ്റമുണ്ടാകുന്നില്ല. പാരലൽ , സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുളള യാത്രാസൗജന്യമെങ്കിലും നിർത്തലാക്കണം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയെന്ന് ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ വ്യക്തമാക്കി.
2014 മെയ് 20നാണ് ഏറ്റവും ഒടുവിൽ ബസ് ചാർജ് വർധിപ്പിച്ചത്. ഇതിനോടകം ഡീസൽവിലയിൽ ഏഴുരൂപയുടെ വർധനയുണ്ടായി. ഇൻഷുറൻസ് പ്രീമിയം , തൊഴിലാളികളുടെ ശമ്പളം എന്നിവയും ഉയർന്നു. ബസ് ചാർജ് വർധനയും ,വിദ്യാർഥികളുടെ യാത്രാസൗജന്യവും ഉൾപ്പെടെയുളള വിഷയങ്ങൾ പതിനാലിന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ചർച്ച ചെയ്യും. സർക്കാർ അനുകൂല തീരുമാനമെടുക്കുന്നില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.