കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പന നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിന് ഈ മാസം എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഉത്തരവിനെ തുടര്‍ന്ന് കേരളത്തിലേക്കുളള കന്നുകാലി വരവ് ഗണ്യമായി കുറഞ്ഞു. കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ തമിഴ്നാട് അതിർത്തിയിൽ തടയുന്നതും പതിവായി.
അടുത്ത വ്യാഴാഴ്ച ചേരുന്ന പ്രത്യേക സഭാ സമ്മേളനം കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കും. ബദല്‍ നിയമനിർമാണവും ചര്‍ച്ച ചെയ്യും. പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഉത്തരവിന്‍റെ ചുവടുപിടിച്ച് കന്നുകാലിക്കടത്ത് പൂർണമായും തടയാന്‍ തമിഴ്നാട്ടിലെ ചില സംഘടനകളുടെ നീക്കംതുടങ്ങി. പൊളളാച്ചിക്ക് സമീപം വിവിധയിടങ്ങളിൽ വാഹനങ്ങൾ തടയുന്നതായാണ് പരാതി. കഴിഞ്ഞ രാത്രിയിൽ എറണാകുളത്തേക്ക് കാലികളുമായി പോയ ലോറി പൊളളായിച്ചിയിലെ കിണത്തുകടവിൽ ഒരുസംഘം തടഞ്ഞു.
ദിവസേന നൂറിലധികം ലോഡ് കാലികൾ എത്തിയിരുന്ന വേലന്താവളം , ഗോപാലപുരം , മീനാക്ഷിപുരം ചെക്പോസ്റ്റുകൾ വഴി ഇപ്പോൾ പത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് കടക്കുന്നത്.