ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് അഴിമതി നിരോധന നിയമനത്തിന്റെ പരിധിയിൽ വരില്ലെന്ന് വിജിലന്‍സ്. ഈ അര്‍ഥത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു. കേസ് നിലനില്‍ക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സ്വീകരിച്ചത്. അങ്ങിനെ ഒടുവില്‍ സര്‍ക്കാരിന്റെ വഴിയില്‍ ഒടുവില്‍ വിജിലന്‍സുമെത്തി. ബന്ധുനിയമക്കേസില്‍ സാമ്പത്തികമായോ അല്ലാതെയോ ആരെങ്കിലും ലാഭമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി.
കേസ് നിലനില്‍ക്കില്ല എന്ന നിലാപാട് നേരത്തെ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും വിജിലന്‍സും വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കാരണമായിരുന്നു. കേസില്‍ നേട്ടം രാഷ്ട്രീയക്കാര്‍ക്ക് മാത്രമെന്നായിരുന്നു കഴിഞ്ഞവട്ടം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ വിമര്‍ശനം ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്ന ചോദ്യത്തിന് നിയമനം നടത്തിയതിന് തൊട്ടടുത്തദിവസം തന്നെ അത് റദ്ദാക്കിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി.
ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ മറുപടിയല്ല ഇതെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് നിലനില്‍ക്കുന്നതല്ല എന്ന് വ്യക്തമാക്കി വിജിലന്‍സ് മറുപടി നല്‍കിയത്. ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ KSIDC എംഡിയായി നിയമിതനായ സുധീര്‍ നമ്പ്യാരാണ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.