വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണത്തിൽ പാലക്കാട് റയിൽവേ ഡിവിഷനൽ ഓഫിസിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. പഴ്സനൽ , അക്കൗണ്ട്സ് വിഭാഗങ്ങളിലായി ഇരുപത്തിമൂന്നു കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്.
ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷനൽ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒന്നിനാണ് സൈബർ ആക്രമണം ഉണ്ടായത്. പഴ്സനൽ വിഭാഗത്തിൽ 22 ഉം അക്കൗണ്ട്സിൽ ഒരു കംപ്യൂട്ടറിലും വാനാക്രൈ റാൻസംവെയർ സന്ദേശമെത്തി. 300 ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ മൂന്ന് ദിവസത്തിനുള്ളിൽ നൽകിയാൽ കംപ്യൂട്ടറുകളിലെ വിവരങ്ങൾ തിരികെ നൽകാമെന്നാണ് സന്ദേശം. അല്ലെങ്കിൽ ഇരട്ടി തുക നൽകണമെന്ന് മുന്നറിയിപ്പ്. ഏഴുദിവസത്തിനുളളിൽ തുക നൽകിയില്ലെങ്കിൽ വിവരങ്ങൾ പൂർണമായും നഷ്ടപ്പെടുമെന്നും സന്ദേശത്തിലുണ്ട്. സൈബർ സുരക്ഷയുടെ ഭാഗമായി ഇന്റര്‍നെറ്റ് ബന്ധമുളള മറ്റ് നാനൂറ്റിഎഴുപത്തിഏഴ് കപ്യൂട്ടറുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചു.
റയിൽവേയുടെ െഎടി വിഭാഗം ഒാരോ കംപ്യൂട്ടറുകളും പരിശോധിച്ചുവരികയാണ്. വൈറസ് ബാധിച്ച കംപ്യൂട്ടറുകളിലെ വിവരങ്ങൾ പൂർണമായും നഷ്ടപ്പെടുമെങ്കിലും ഇതിന്റെ പകർപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും റിസർവേഷൻ ഉൾപ്പെടെയുളള വിഭാഗങ്ങളിലെ കംപ്യൂട്ടറുകൾ സുരക്ഷിതമാണെന്നും റയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.