രാജ്യതലസ്ഥാനത്തും കൊലയാളി ഗെയിം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അശോക് വിഹാറില്‍ പതിനാറുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യക്ക് കാരണം ബ്ലൂ വെയില്‍ ഗെയിമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് അശോക് വിഹാറില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ ബീഹാര്‍ സ്വദേശികളുടെ ഒരേ ഒരു മകനാണ് നാലുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടിയത്. ഗുരുതരപരുക്കുകളോടെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിച്ചു. പഠിക്കാന്‍ മിടുക്കനായ മകന്‍റെ സ്വഭാവത്തില്‍ കഴിഞ്ഞ നാലു മാസങ്ങളായി വലിയ മാറ്റങ്ങള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. പഠിക്കാന്‍ താല്‍പര്യം കാണിക്കാതെ മുഴുവന്‍ സമയവും കംപ്യൂട്ടര്‍ ഗെയിമിലായിരുന്നു മകന്‍റെ ശ്രദ്ധ. രാത്രി ഏറെ വൈകിയും മുറിയില്‍ ലൈറ്റ് കാണാമെന്നും തീരെ ഉറക്കം കിട്ടുന്നില്ലെന്ന് പറഞ്ഞിരുന്നതായും അമ്മ മൊഴിനല്‍കി.
ഇതോടെയാണ് കൊലയാളി ഗെയിമായ ബ്ലൂവെയിലിന്‍റെ സാന്നിധ്യം പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അടിവയറ്റില്‍ കൊമ്പസുകൊണ്ട് മുറിവേറ്റ പാടുകളും പൊലീസിന്‍റെ സംശയത്തെ ബലപ്പെടുത്തുന്നു. ബ്ലൂവെയില്‍ ഗെയിമിന് കൂടുതല്‍ കുട്ടികള്‍ അടിമപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി കമ്മീഷ്ണര്‍ മിലിന്ദ് മെഹദിയോ വ്യക്തമാക്കി.
ബ്ലൂവെയില്‍ പ്രചരിപ്പിക്കുന്നവരെ സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് , മരണക്കളിയില്‍ അകപ്പെട്ട് മുംബൈ സ്വദേശിയായ പതിനാലുകാരന്‍ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യചെയ്തിരുന്നു. കേരളത്തിന് പുറമെ പശ്ചിമബംഗാളിലും മധ്യപ്രദേശിലും ബ്ലൂവെയില്‍ ഗെയിമിന്‍റെചതിക്കുഴിയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ കൂടി ആത്മഹത്യചെയ്തതായി റിപ്പോര്‍ട്ടുണ്ട്.