പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാരെ സ്ഥലംമാറ്റിയ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ ഉത്തരവ് നാലു ദിവസമായിട്ടും നടപ്പായില്ല. പരാതി പൂഴ്ത്തിയെന്ന ആരോപണത്തെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട, പൊലീസ് ആസ്ഥാനത്തെ അതീവ സുരക്ഷാ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീന ഇന്നലെയും അതേ കസേരയിൽ തുടർന്നു.
അതിനിടെ, ആസ്ഥാന ജീവനക്കാരെ മാറ്റി നിയമിക്കാനുള്ള അധികാരം പൊലീസ് മേധാവിക്കാണെന്നു വ്യക്തമാക്കി സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. ഉദ്യോഗസ്ഥരുമായി പ്രശ്നമില്ലാതെ മുന്നോട്ടു പോകാനാണു സർക്കാർ അദ്ദേഹത്തിനു നൽകിയ ഉപദേശം. സർക്കാരോ സെൻകുമാറോ ഉത്തരവു മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
കൊടുവള്ളി എംഎൽഎയുടെ പരാതി നാലു മാസത്തോളം പൂഴ്ത്തിയെന്ന ആരോപണത്തിലാണു കുമാരി ബീനയെ പേരൂർക്കട എസ്എപിയിലേക്കു തിങ്കളാഴ്ച മാറ്റിയത്. മറ്റു മൂന്നു ജൂനിയർ സൂപ്രണ്ടുമാരെയും മാറ്റി. കുമാരി ബീന സ്ഥാനമൊഴിയാതെതന്നെ സർക്കാരിനു പരാതി നൽകി.
മറ്റു മൂന്നുപേരും റിലീവ് ചെയ്തു പൊലീസ് ആസ്ഥാനത്ത് അടുത്ത ദിവസം റിപ്പോർട്ട് ചെയ്തു. എന്നാൽ അവരെ ചുമതലയേൽക്കാൻ മാനേജർ അനുവദിച്ചില്ല.
മൂന്നു ദിവസം അവിടെ കാത്തുനിന്നു മടുത്ത ഈ ഉദ്യോഗസ്ഥരോടു നേരത്തേ ജോലിചെയ്ത സ്ഥലത്തു പോയി ജോലിനോക്കാനാണ് ഇന്നലെ മാനേജർ നിർദേശിച്ചത്. പൊലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു ഇത്.
സെൻകുമാർ ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി, ജീവനക്കാരെ സ്ഥലംമാറ്റിയ സാഹചര്യം വിശദീകരിച്ചു. എന്നാൽ, സർക്കാരിനു സ്ഥലംമാറ്റത്തോടു യോജിപ്പില്ലെന്ന സൂചനയാണു ജയരാജൻ നൽകിയത്.
ഉത്തരവു റദ്ദാക്കിയോ എന്ന ചോദ്യത്തിന് ‘അവരെല്ലാം ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടല്ലോ’ എന്നായിരുന്നു പ്രതികരണം. കുമാരി ബീനയ്ക്കു പുറമേ മറ്റൊരു ഉദ്യോഗസ്ഥനും സർക്കാരിനു പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൽക്കാലം സ്ഥലംമാറ്റം വേണ്ടെന്നാണു സർക്കാർ നിലപാട്. അതിനാൽ അടുത്ത ദിവസം സെൻകുമാർതന്നെ ഈ ഉത്തരവു മരവിപ്പിച്ചേക്കും.
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ കുമാരി ബീനയെ മാറ്റിയ സാഹചര്യം സെൻകുമാർ വ്യക്തമാക്കി. കൊടുവള്ളി എംഎൽഎയുടെ പരാതി പൂഴ്ത്തിയതിനു പുറമേ ടി ബ്രാഞ്ചിലെ മറ്റു ചില വീഴ്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടിയതായാണ് അറിയുന്നത്.
ഈ പരാതി പൊലീസ് ആസ്ഥാനത്തു പൂഴ്ത്തിയില്ലെന്നും വീഴ്ച ഉണ്ടായില്ലെന്നുമാണു ഹെഡ് ക്വാർട്ടേഴ്സ് ഐജി ബൽറാംകുമാർ ഉപാധ്യായ കഴിഞ്ഞ ദിവസം സെൻകുമാറിനു റിപ്പോർട്ട് നൽകിയത്.