തോക്ക് ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്ത് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിലാണ് തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമുളള ഉപദേശങ്ങളുമായെത്തിയ പൂഞ്ഞാർ പുലി തോക്കാശാനായത്.
കയ്യിൽ ഒന്നാന്തരം ഒരു ട്വെൽവ് ബോറും (Twelve bore) ചെക്കോസ്‌ലോവാക്യൻ പിസ്റ്റളുമായി പൂഞ്ഞാർ എംഎൽഎ കോട്ടയം എആർ ക്യാംപിലെത്തിയപ്പോൾ ആദ്യം എല്ലാവരും ഒന്നമ്പരന്നു. പിന്നീടാണ് എല്ലാവർക്കും കാര്യം മനസിലായത്. ജില്ലയിൽ തോക്ക് കൈവശം വച്ചിരിക്കുന്നവർക്കായി പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ജോർജാശാൻ. ക്യാംപിലെത്തിയ ഉടൻ തോക്കുമായി നേരെ സ്റ്റേജിലേയ്ക്ക്. സ്വന്തമായി തോക്കുള്ളവർക്കും ‘ആശാന്റെ’ കൈയ്യിലെ തോക്ക് കണ്ടപ്പോൾ ഒരു കൗതുകം. പിന്നെ സ്റ്റഡി ക്ലാസ് ആരംഭിച്ചു. എങ്ങനെ വെടിവയ്ക്കണം എന്നതായിരുന്നു വിഷയം.
തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് ആദ്യമേ അദ്ദേഹം വ്യക്തമാക്കി. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും വിശദീകരണം. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്‍ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ടെന്നും ജോർജ് ചൂണ്ടിക്കാട്ടി. കൂടെ, കോപം നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ അപടകടങ്ങൾ ഉണ്ടാകുമെന്നൊരു മുന്നറിയിപ്പും.
ഏതായാലും എംഎൽഎ തന്നെ തോക്കുമായി ക്ലാസ് നടത്തിയതോടെ പൊലീസിന് പകുതി പണി കുറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 പേരാണ് ബോധവൽക്കരണ പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.