മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലുൾപ്പെട്ട ആറു എസ്എഫ്ഐ പ്രവർത്തകരെ കോളജിൽ നിന്ന് പുറത്താക്കി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും കോളജ് യൂണിയൻചെയർമാനും അടക്കമുള്ളവർക്കെതിരെയാണ് കോളജ് കൗൺസിലിന്റെ നടപടി. പുറത്താക്കപ്പെട്ടവരിൽ കഴിഞ്ഞ ദിവസം കോളജിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ പ്രിൻസിപ്പലിനെ ഭീഷണിപെടുത്തിയവരുമുണ്ട്.
കോളജ് യൂണിയൻ ചെയർമാൻ അശ്വിൻ ദിനേശ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീർ, സെക്രട്ടറി ഹരികൃഷ്ണൻ, എസ്എഫ്ഐ പ്രവർത്തകരായ കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു, വിഷ്ണു സുരേഷ് എന്നിവരെയാണ് കോളജിൽ നിന്ന് പുറത്താക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മുന്നംഗ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര കോളജ് കൗൺസിലിന്റെ തീരുമാനം.
പുറത്താക്കപ്പെട്ട ഹരികൃഷ്ണനും, അമീറും കഴിഞ്ഞ ദിവസം കോളജിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ പ്രിൻസിപ്പലിനെ ഭീഷണിപെടുത്തിയവരാണ്.ഇവർക്കെതിരെ പൊലീസിൽ പരാതിപ്പെടാനും പ്രിൻസിപ്പലിനോടു കോളജ് കൗൺസിൽ നിർദേശിച്ചു.വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെ നേരത്തേ എസ്എഫ്ഐ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. കസേര കത്തിക്കാൻ വിദ്യാർഥികൾക്ക് ഒരു കൂട്ടം അധ്യാപകർ പ്രേരണ നൽകിയെന്നും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർറോട് ആവശ്യപ്പെടും.
സ്വയംഭരണാധികാരമുള്ള മഹാരാജാസിൽ പ്രിൻസിപ്പൽ ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐയും സിപിഎം അനുകൂല അധ്യാപക സംഘടനയും നടത്തിയ സമരങ്ങളുടെ തുടർച്ചയായാണു കസേര കത്തിച്ചത്. പ്രിൻസിപ്പൽ അവധിയിലായിരിക്കേ എസ്എഫ്ഐക്കാർ ഓഫിസിൽ അതിക്രമിച്ചു കയറി കസേര എടുത്തുകൊണ്ടുപോയി പ്രധാന കവാടത്തിനു മുന്നിലിട്ടു കത്തിക്കുകയായിരുന്നു.
Advertisement